ഉള്‍വനങ്ങളില്‍ തങ്ങളുടേതായ സ്വത്വത്തെ മുറുകെ പിടിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ് ആമസോണ്‍ മഴക്കാടുകളിലെ വയ്പ്പയ് ആദിവാസികള്‍. തങ്ങളുടെ ചേരുവ കൂട്ടുകള്‍ തീര്‍ത്ത് നിര്‍മിക്കുന്ന ബിയറും, പാര്‍ട്ടിയുമെല്ലാമായി ഇരുട്ടിലെ നക്ഷത്ര വെളിച്ചത്തില്‍ ജീവിതം ആഘോഷമാക്കുന്ന വിഭാഗമാണ് ബ്രസീലിലെ വയ്പയ് ആദിവാസി ഗ്രാമത്തിലേത്.

കാസിരി എന്നാണ് സ്ത്രീകളും, കുട്ടികളും, പുരുഷന്മാരുമെല്ലാം ഒരുമിച്ചിരുന്നു കഴിക്കുന്ന അവരുടെ ബിയറിന്റെ പേര്. കിഴങ്ങ് ചുരണ്ടിയെടുത്ത് സ്ത്രീകള്‍ തയ്യാറാക്കുന്ന ബിയര്‍ മുതല്‍ അവരുടെ വസ്ത്ര ധാരണം വരെ കാടിനിപ്പുറമുള്ള അവരുടെ ലോകം ഇപ്പോഴും അന്യമാണെന്ന് വ്യക്തമാക്കുന്നു.

ചുവന്ന ലങ്കോട്ടി ധരിച്ച്, കറുപ്പും, ചുവപ്പും നിറത്തിലാണ് അവരുടെ ശരീരാലങ്കാരം. അനാകോണ്ടയുടെ വലിപ്പത്തിലുള്ള സുകുരി എന്ന പാമ്പിനെ പ്രീതിപ്പെടുത്തുന്നതിനായി പാതിരാവോളം വയ്പയ് ജനത തങ്ങളുടെ ആചാരങ്ങളില്‍ മുഴുകും.

ബിയര്‍ കഴിച്ചു കഴിയുമ്പോള്‍ നമ്മുടെ കാഴ്ചപ്പാട് മാറും. നാണം എന്നത് ഇല്ലാതെയാവും. നിങ്ങളുടെ കാലുകള്‍ നൃത്തം വയ്ക്കും…വയ്പയ് ജനത പറയുന്നു.

പണം, വൈദ്യുതി, ഫോണ്‍, വാഹനങ്ങള്‍ എന്തിന് വേണ്ട വസ്ത്രം പോലും ഇല്ലാതെയാണ് ഇവരുടെ ജീവിതം. എന്നാല്‍ അതിജീവനത്തിനായി അവര്‍ക്ക് വേണ്ടതെല്ലാം കാട് നല്‍കുന്നു. വേട്ടയാടലും, കൃഷിയുമാണ് അവരുടെ ഉപജീവന മാര്‍ഗം.

മുന്‍കൂട്ടി തയ്യാറാക്കാത്ത ആഘോഷമാണ് ഇവര്‍ക്ക് കൂടുതലും. രാവിലെ വേണമെന്ന് തോന്നിയാല്‍ എല്ലാവരും വട്ടം കൂടി ഇരിക്കും. ബിയര്‍ കഴിക്കും. ചിലപ്പോള്‍ മറ്റ് ഗ്രാമങ്ങളിലുള്ളവരേയും ക്ഷണിക്കും. പിന്നെ പുലര്‍ച്ചെ വരെ ആഘോഷമായിരിക്കും.

1800കളില്‍ തന്നെ വയ്പയ് ജനതയുടെ കാസിരി ബിയര്‍ സഞ്ചാരികള്‍ ലോകത്തെ അറിയിച്ചിരുന്നു. 1970കളില്‍ വയ്പയ് ജനതയ്‌ക്കൊപ്പം താമസിച്ച് അന്ത്രപോളജിസ്റ്റായ അലന്‍ ടോര്‍മെയ്ഡ് 2002ല്‍ ഇവരെ സംബന്ധിച്ച് ഒരു ബുക്ക് പുറത്തിറക്കിയിരുന്നു, വയ്വയ് ജനതയെ അറിയാന്‍ എന്നായിരുന്നു ആ ബുക്കിന്റെ പേര്.