അര്‍ത്തുങ്കല്‍ പള്ളി ഹൈന്ദവ ക്ഷേത്രമായിരുന്നുവെന്ന പരാമര്‍ശത്തിന്മേലുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരാകരിച്ചു. ബിജെപി സൈദ്ധാന്തികനും ജനംടിവിയിലെ അവതാരകനുമായ ടി.ജി. മോഹന്‍ദാസാണ് അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയതാണെന്നുമുള്ള പ്രസ്താവന ട്വിറ്ററിലൂടെ നടത്തിയത്.

ഈ പ്രസ്താവന വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് നേതാവ് ജിസ്‌മോനാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ നിരീക്ഷണം. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാല്‍ മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും കമാല്‍ പാഷ പറഞ്ഞു.

പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. സി.ആര്‍.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്തത്.