അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലായി പ്രദേശവാസികള്‍. കാഴ്ചയില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പോലെയുള്ള പല്ലുകളും അതിനുള്ളതിനാലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്.   തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വര്‍ഷം വരെ മണ്ണിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

മിക്കവാറും ചതുപ്പ് പ്രദേശങ്ങളിലാണ് ഇവയുടെ വാസം. അര്‍ജന്റീനയിലെ സാന്‍ നദിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്.  എന്നാല്‍ നീളം കുറവായതിനാല്‍ ഇത് ഈല്‍ മത്സ്യമാണോ എന്ന് ആദ്യം സംശയിക്കും. ജീവിയുടെ വായ് തുറന്ന് യുവതി എടുത്ത ചിത്രങ്ങള്‍ കണ്ട് പേടി തോന്നുന്നുവെന്നാണ് സമൂഹ മാധ്യമത്തില്‍ വന്ന കമന്റ്. എന്തായാലും എങ്ങനെ ഈ ജീവി ഇവിടെയെത്തിയെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്.