കണ്ണൂര്‍: മാഹിയിലെ പ്രാദേശിക സിപിഐഎം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റം സമ്മതിച്ചു. കേസില്‍ അറസ്റ്റിലായ നിജേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പുതുച്ചേരി പോലീസ് വ്യക്തമാക്കി. ജെറിന്‍, ശരത്ത് എന്നീ പ്രതികള്‍ ബാബുവിനെ ആക്രമിച്ച സംഘത്തെ രക്ഷപെടാന്‍ സഹായിച്ചവരാണെന്നും പോലീസ് കണ്ടെത്തി.

കേസിലെ ശേഷിക്കുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പുതുച്ചേരി പോലീസ് അറിയിച്ചു. വര്‍ഷങ്ങളായുള്ള പകയാണ് ബാബുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും പ്രതികള്‍ സമ്മതിച്ചു.

കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് കേസുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസില്‍ പ്രതികളെന്ന് കരുതുന്നവരുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്.

മേയ് ഏഴിന് രാത്രിയാണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ വീടിന്റെ സമീപത്തുവച്ച് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.