ഡബ്ലിൻ∙ ക്രാന്തിയുടെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷച്ചടങ്ങു നടന്നു. സീതാറാം യച്ചൂരി മുഖ്യാതിഥിയായിരുന്നു. ബിജു ജോർജിന്റെയും പ്രിൻസ് ജോസഫിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ ശിങ്കാരിമേളം കാണികൾക്കു വിരുന്നേകി. യോഗത്തെ അഭിസംബോധനചെയ്ത ഡബ്ലിൻ സിറ്റി കൗൺസിലറും വർക്കേഴ്സ് പാർട്ടിയുടെ നേതാവുമായ ഐലീഷ് റയാനും സോളിഡാരിറ്റി നേതാവും ഫിങ്കൽ കൗണ്ടി കൗണ്സിലറുമായ മാറ്റ് വൈയിനും പാർട്ടി ഭവന മേഖലയിലും അബോർഷൻ വിഷയത്തിലും നടത്തിവരുന്ന പോരാട്ടങ്ങളെക്കുറിച്ചും ആ പോരാട്ടങ്ങളിൽ ക്രാന്തി നൽകിവരുന്ന സഹകരണത്തെക്കുറിച്ചും എടുത്തു പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി അയർലണ്ടിന്റെ ജനറൽ സെക്രട്ടറി യൂജിൻ മക്കാർട്ടൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെയും അയർലണ്ടിലെയും നേതാക്കളും പാർട്ടികളും നടത്തിയ പരസ്പര സഹകരണത്തിന്റെ ചൂണ്ടിക്കാണിച്ചു. സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തി.

ഫ്രാങ്ക് അലനും സഹനടന്മാരും അവതരിപ്പിച്ച മെയ് മാസത്തിലെ പന്ത്രണ്ടു ദിവസങ്ങൾ എന്ന നാടകം അയർലണ്ടിലെ എക്കാലത്തെയും വലിയ വിപ്ലവ നക്ഷത്രമായ ജയിംസ് കോണോളിയുടെ രക്തസാക്ഷിത്വത്തിന്റെ ഭാവതീവ്രമായ അനുഭവം സമ്മാനിച്ചു. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിനുവേണ്ടി സെക്രട്ടറി ഷാജു ജോസ് സീതാറാം യെച്ചൂരിക്ക് പൂച്ചെണ്ട് നൽകി. മെയ് ദിനാഘോഷത്തിൽ അയർലണ്ടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൂറിലേറെ ആളുകൾ പങ്കെടുത്തു. യോഗത്തിൽ ക്രാന്തിയുടെ പ്രസിഡന്റ് വർഗീസ് ജോയ് സ്വാഗതവും അശ്വതി പ്ലാക്കൽ നന്ദിയും അർപ്പിച്ചു.