സിനിമയിലെയും സീരിയലിലെയും ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഫെയ്‌സ്ബുക്ക് പേജിന്റെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളത്തിലെ ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ ഇട്ട് ഫെയ്‌സ്ബുക്ക് പേജുകള്‍ വോട്ടിങ് നടത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നു ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശയോടെ പൊലീസിനു കൈമാറിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജില്‍ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ചൈല്‍ഡ്ലൈനില്‍ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീലച്ചുവയോടെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. മൂന്നു ജില്ലകളിലെ മൂന്നു പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ അന്വേഷിക്കുന്നത്.