കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി സിന്റയും മുഖ്യഉപദേഷ്ടാവായ വിരേന്ദര്‍ സെവാഗും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. തര്‍ക്കം രൂക്ഷമായതിനാല്‍ സെവാഗ് ഫ്രൈഞ്ചൈസി വിടാന്‍ തയാറെടുക്കുകായാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിയില്‍ ക്ഷുഭിതയായ പ്രീതി സിന്റ സെവാഗിന്റെ പല നീക്കങ്ങളെയും ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്നാമനായി ആര്‍ അശ്വിനെ ഇറക്കിയ നീക്കം പരാജയപ്പെട്ടതാണത്രെ പ്രീതി സിന്റയെ ചൊടിപ്പിച്ചത്. മല്‍സരം കഴിഞ്ഞ ഉടന്‍ സെവാഗിനടുത്തെത്തിയ പ്രീതി മല്‍സരത്തിനായി തയാറാക്കിയ പദ്ധതികള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കളിക്കാര്‍ ഡ്രസിങ് റൂമിലേക്ക് പോകും മുന്‍പ് അവരുടെ മുന്നില്‍ വച്ചായിരുന്നു പ്രീതിയുടെ ആക്രോശമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സെവാഗ് ക്ഷമയോടെ കേട്ടു നിന്നുവെന്നും പ്ലേയിങ് ഇലവനിലെ അനാവശ്യ പരീക്ഷണമാണ് തോല്‍വിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്നാമനായി ഇറങ്ങിയ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. കളിക്കാരുടെ മുന്നില്‍ വച്ച് ക്ഷമയോടെ കേട്ടു നിന്ന സെവാഗ്, നെസ് വാഡിയ, മൊഹിത് ബര്‍മന്‍ എന്നീ മറ്റ് ഉടമസ്ഥരെ കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നാണ് വിവരം. തന്റെ ജോലിയില്‍ പ്രീതി സിന്റെ ഇടപെടരുതെന്നും താരത്തെ നിയന്ത്രിക്കണമെന്നുമാണ് സെവാഗിന്റെ നിലപാട്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ട് ശര‌ിയല്ലെന്നാണ് പ്രീതിയുടെ വിശദീകരണം.

മുംബൈ മിറര്‍ തെറ്റാണ് പറയുന്നതെന്ന് പ്രീതി ട്വീറ്റ് ചെയ്തു. മല്‍സരശേഷമുള്ള പതിവ് സംസാരം മാത്രമാണ് നടന്നതെന്നാണ് പ‍ഞ്ചാബ് ടീമിന്റെ വിശദീകരണം. കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടതാണ് പ്രീതിയെ നിരാശപ്പെടുത്തുന്നത്. സെവാഗിന്റെ പദ്ധതികള്‍ക്കനുസരിച്ച് താരലേലത്തില്‍ പങ്കെടുത്ത കിങ്സ് ഇലവന്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്. ഐപിഎല്‍ ചരിത്രത്തിലെ മോശം ടീമുകളിലൊന്നായ കിങ്സിന് മികവ് തുടരാനായാല്‍ ഇക്കുറി പ്ലേഓഫിലെത്താം. പ്രീതി സിന്റയ്ക്കെതിരെ 2016ലും കോച്ചിങ് സ്റ്റാഫില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. മോശം പ്രകടനം തുടര്‍ന്നാല്‍ ജോലി തെറിപ്പിക്കുമെന്ന് അന്നത്തെ പരിശീലകനായിരുന്ന സഞ്ജയ് ബംഗാറിനെ ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.