ഷിബു മാത്യു

ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി രാജ്യം വിഭജിച്ചിട്ടുണ്ടോ, ഇന്ത്യയിലല്ലാതെ? ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഒന്നാമത് ഹിന്ദു മത പരിഷത്തില്‍ മുഖ്യ പ്രഭാഷകയായി എത്തുന്ന ശശികല ടീച്ചറുമായി മലയാളം യു കെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി സംസാരിക്കുമ്പോള്‍ ആണ് ടീച്ചര്‍ ഈ ചോദ്യം ഉന്നയിച്ചത്.

ടീച്ചറുടെ പ്രസംഗങ്ങളില്‍ മതതീവ്രവാതം ഉയര്‍ത്തിക്കാട്ടുന്നു എന്ന ചോദ്യത്തിന് ശക്തമായ രീതിയില്‍ ടീച്ചര്‍ പ്രതികരിച്ചു. ഒരിക്കലും മതതീവ്രവാദത്തെ ഇളക്കി വിടുന്ന രീതിയില്‍ ഞാന്‍ ഭാരതത്തില്‍ പ്രഭാഷണം നടത്തിയിട്ടില്ല. ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ അതായിരുന്നു എന്റെ പ്രശ്‌നം. ഈ ധര്‍മ്മം തെറ്റാണ്, ആരാധന തെറ്റാണ്, വിഗ്രഹാരാധനയാണ്, പുനര്‍ജന്മത്തിലുള്ള വിശ്വാസമാണ്. ഇതൊക്കെ തെറ്റാണ് എന്നു പറഞ്ഞാണ് സംഘടിത മതങ്ങള്‍ ഉദയം ചെയ്തിരിക്കുന്നത്. അതിനെയൊക്കെ അതിജീവിച്ച് ഈ മതം നിലനില്ക്കുന്നു.

ഒരു ബോധവല്‍ക്കരണം. സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കുക. എന്നു മാത്രമെ ഉദേശിച്ചിരുന്നുള്ളൂ. അധികാരത്തില്‍ കയറാന്‍ കമ്മ്യൂണിറ്റികളെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നു. ഭാരതത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ഭൂരിപക്ഷം ഒരു ശാപമാണ് എന്ന വിധത്തിലാണ് മറ്റു മതങ്ങളില്‍ നിന്നു കിട്ടുന്ന പെരുമാറ്റം.. ലോകത്തില്‍ എല്ലാ തെറ്റുകളും ചെയ്യുന്നത് ഹിന്ദുക്കളാണ് എന്ന നിലയ്ക്കാണ് ഇവരുടെ പെരുമാറ്റം. അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തു.

20150530_225845

ഹിന്ദുക്കളെ കുറ്റം പറയുന്നത് ആരാണ്? രാഷ്ട്രീയക്കാര്‍. രാഷ്ട്രീയ സംവിധാനമാണ് ഏറ്റവും വലിയ പാളിച്ചകള്‍. ഞാന്‍ ഒന്‍പതാം ക്ലാസ് മുതല്‍ പ്രസംഗം ആരംഭിച്ചു. ബാലഗോകുലത്തില്‍ പ്രവര്‍ത്തിച്ചു, അന്നു മുതല്‍ ഹിന്ദുസംഘടനകളില്‍ സജീവമായി ഞാനുണ്ട്. അന്ന് ഞാന്‍ എന്റെ ലോക്കല്‍ ഏരിയകളില്‍ മാത്രം പ്രസംഗിച്ചിരുന്നു. പക്ഷെ തൊണ്ണൂറു മുതല്‍ ഞാന്‍ പുറത്തും പ്രസംഗിച്ചു തുടങ്ങി
എന്‍റെ പ്രസംഗം കൊണ്ട് കേരളത്തില്‍ എവിടെയെങ്കിലും ഒരു വിഷയം ഉണ്ടായതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? പ്രശ്‌നമുണ്ടായ സ്ഥലത്ത് ഞാന്‍ പോയി സംസാരിച്ചതല്ലാതെ, പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ സംസാരിച്ചിട്ടില്ല.

ഞാന്‍ പ്രസംഗിച്ചിട്ടല്ല മാറാട് പ്രശ്‌നം ഉണ്ടായത്. ഞാന്‍ പ്രസംഗിച്ചട്ടല്ല ഇന്ത്യ പിളര്‍ന്നത്. കോണ്‍ഗ്രസിന്റെ പ്രീണന നയമാണ് രാജ്യത്തെ വര്‍ഗ്ഗീയ ലഹളയിലേയ്ക്കും പിളര്‍പ്പിലേയ്ക്കും കൊണ്ടെത്തിച്ചത്. എന്‍റെ പ്രസംഗങ്ങളില്‍ മതതീവ്രവാദം ഇളക്കി വിടുന്നു എങ്കില്‍ എന്തു കൊണ്ട് ഇന്നു വരെ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഗവണ്‍മെന്റുകള്‍ എത്ര മാറി വന്നു. അധികാരികളും. എന്റെ പ്രസംഗങ്ങള്‍ പൂര്‍ണ്ണമായി കേള്‍ക്കാന്‍ ശ്രമിക്കാതെ പ്രസംഗത്തിന്റെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. അതിന്റെ ആവശ്യമില്ല. ആ ഭാഗം മാത്രം അടര്‍ത്തിയെടുക്കുബോള്‍ അര്‍ത്ഥം വേറൊന്നായിരിക്കാം. പക്ഷെ അത് എന്തിന് വേണ്ടി പറഞ്ഞു എന്നതിന് പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും കെട്ടാലെ മനസിലാവുള്ളൂ.

ചോ : ഹിന്ദു ഓംകാരം മുഴക്കിയാല്‍ പള്ളികള്‍ പൊളിഞ്ഞു വീഴും എന്നു പറഞ്ഞതോ?
ഉ : മാറാട് എട്ടു പേര്‍ മരിച്ചതിനു ശേഷം ശരിയായ അന്വേഷണം പോലും നടക്കാത്ത ഒരവസരത്തില്‍, എന്നു പറഞ്ഞാല്‍ എട്ടു ശവം കണ്ട് മിണ്ടാതിരിക്കണ്ടവരല്ല ഹിന്ദുക്കള്‍. ശരിക്കും പ്രതികരിക്കേണ്ടവരാണ്. അതിനൊരു ഉദാഹരണം പറഞ്ഞതാണ് അയോധ്യാ. സര്‍ക്കാരിന്റെ സമീപനം കൊണ്ടല്ല സമാധാനം ഉണ്ടായത്. ഹിന്ദുവിന്റെ സംയമനം കൊണ്ടാണ് സമാധാനം ഉണ്ടായത്.

ചോ : അപ്പോള്‍ ഇതൊരു ഭീഷണിയുടെ സ്വരമാണോ?
ഉ : ഒരിക്കലുമല്ല, കണ്‍ മുന്‍പിലിട്ടാണ് പത്തിരുപത് പേരെ വെട്ടിയത്.തടിമിടുക്കും മനോബലവും ഉള്ളവരാണ് അരയന്‍മാര്‍. അവര്‍ ക്ഷമിച്ചു എന്നു പറഞ്ഞാല്‍ പാതാളത്തോളം താഴ്ന്നു. അവരെ ക്ഷമിപ്പിച്ചത് ഹൈന്ദവ സംഘടനകളാണ്. അല്ലായിരുന്നെങ്കില്‍ അവര്‍ തിരിച്ചടിക്കുമായിരുന്നു. അവിടെയും തീവ്രവാദപരമായ ഒരു പ്രസംഗമായിരുന്നില്ല ഞാന്‍ നടത്തിയത്.

ചോ : തൊടുപുഴയിലെ ജോസഫ് സാറിന്റെ സംഭവത്തില്‍ ടീച്ചര്‍ സംസാരിച്ചത് ഹിന്ദുവിനു വേണ്ടിയായിരുന്നൊ അതോ കൃസ്ത്യാനിക്കുവേണ്ടിയായിരുന്നൊ?
ഉ : ആര്‍ക്കും വേണ്ടിയായിരുന്നില്ല. മതത്തിനപ്പുറമുള്ള മനുഷ്യത്വത്തിനു വേണ്ടിയായിരുന്നു. ജോസഫ് സാറിനെ ഒഴിവാക്കാമായിരുന്നല്ലോ. കൃസ്ത്യാനിയാണ്, ഹിന്ദു ഐക്യവേദിക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷെ ജോസഫാണോ മുഹമ്മദാണോ രാമനാണോ എന്നതല്ല, മതത്തിനപ്പുറമായി ചില മര്യാദകള്‍ വേണം. മര്യാദകളാണ് അവിടെ ലംഘിക്കപ്പെട്ടത്. മുസ്‌ളീമിന്റെ യും കൃസ്ത്യാനിയുടെയും ജീവിതം തുല്യമായിരിക്കണം. അതിനു മുന്‍തൂക്കം കൊടുത്തുകൊണ്ടാണ് ജോസഫ് സാറിന്റെ വിഷയത്തില്‍ ഞാന്‍ പ്രസംഗിച്ചത്. അവിടെ തീവ്രവാദത്തെ ഉയര്‍ത്തി പിടിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? കത്തോലിക്കാ സഭയ്ക്കു പോലും സാറിനെ വേണ്ടായിരുന്നു. മാത്രമല്ല ഈ പ്രശ്‌നം ഇത്രയും വഷളാക്കിയത് കത്തോലിക്കാ സഭ തന്നെയായിരുന്നു. 

ചോ : തങ്കു ബ്രദര്‍ ഹിന്ദു ആയിരുന്നില്ലല്ലോ പിന്നെ എന്തിനാണ് ആ പ്രസ്ഥാനത്തില്‍ ആഞ്ഞടിച്ചത്?
ഉ : തങ്കു പാസറ്റര്‍ കോട്ടയം നഗരസഭയുടെ സ്ഥലം കൈയ്യേറിയാണ് സ്വര്‍ഗ്ഗീയ വിരുന്ന് നടത്തിയിരുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതിന് ഒത്താശ നടത്തി കൊടുത്തു. നഗരസഭ കൂട്ടുനിന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും അവിടെ ചെന്ന് ഒപ്പം കൂടി . അവിടെ നടന്ന കാര്യങ്ങള്‍ സ്വര്‍ഗ്ഗത്തിലെയ്ക്ക് ‘ കൊണ്ടു പോവാനുള്ളതല്ല. എട്ടു വര്‍ഷം നിയമ നടപടികളില്‍ കൂടി പോയതിനു ശേഷമാണ് ആ പ്രസ്ഥാനം പൂട്ടിച്ചത്.

ചോ : ക്രിസ്ത്യാനിയുടെ കാര്യത്തില്‍ ഹിന്ദു ഐക്യവേദി അവിടെ ഇടപെടേണ്ട ആവശ്യം ഉണ്ടായിരുന്നോ?
ഉ: ഉണ്ടായിരുന്നു. എന്റെ പ്രസംഗങ്ങള്‍ ഹിന്ദുക്കളെ സപോര്‍ട്ട് ചെയ്തു കൊണ്ട് മാത്രമായിരുന്നില്ല. ഒരാളുടെ മതത്തെ വിലയ്ക്ക് വാങ്ങുക എന്നുളളതല്ല മത പ്രവര്‍ത്തനം അതിനെ ശക്തമായി ഞാന്‍ എതിര്‍ത്തിരുന്നു. അനീതിക്കെതിരെ എന്നും ഞാന്‍ പ്രതികരിച്ചിരുന്നു.
ടീച്ചര്‍ മനസ്സു തുറന്ന് സംസാരിച്ചു.
ഇനി നിങ്ങള്‍ തന്നെ ചിന്തിക്കൂ…
ശശികല ടീച്ചര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയിരുന്നോ….?
എങ്കില്‍ മാറിമാറി വന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ടീച്ചറെ ശിക്ഷിച്ചില്ല,…?
ടീച്ചറിന്റെ ശബ്ദം ഹിന്ദുവിനു വേണ്ടി മാത്രമായിരുന്നോ മുഖരിതമായിരുന്നത്….?
അനീതിയെ ടീച്ചര്‍ ശക്തമായി എതിര്‍ത്തിരുന്നോ…..?
സമൂഹം ടീച്ചറിനെ തീവ്രവാദിഎന്ന് വിശേഷിപ്പിക്കുമ്പോഴും ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ ഇനിയും ബാക്കി…..