Pupil
സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് ശ്രമിക്കുന്ന 115,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സ് സ്‌കൂളുകള്‍ ലഭിക്കാന്‍ ഇടയില്ലെന്ന് സൂചന. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് ഇതിന് കാരണമായി പറയുന്നത്. 606,000 കുട്ടികളാണ് സെക്കന്‍ഡറി പ്രവേശനത്തില്‍ ഇഷ്ട സ്‌കൂളുകള്‍ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. നാഷണല്‍ ഓഫര്‍ ഡേ എന്ന പേരില്‍ അറിയപ്പെടുന്ന ദിവസമായ ഇന്നലെ ഇംഗ്ലണ്ടിലെ രക്ഷിതാക്കള്‍ക്ക് വിവരമറിയിച്ചു കൊണ്ടുള്ള കത്തുകള്‍ ലഭിച്ചു. ഇഷ്ട സ്‌കൂളുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 2018നെ അപേക്ഷിച്ച് 23,000 കൂടുതലാണ്. ഈ രീതി കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുകയാണ്. 2010-11നു ശേഷം ജനന നിരക്കിലുണ്ടായ വര്‍ദ്ധനയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. 2013ല്‍ സ്‌കൂളുകള്‍ക്കു വേണ്ടി 20,000 പേര്‍ അപ്പീലുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അപ്പീലുകളുടെ എണ്ണം 40,000 കവിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു ഇതുവരെ നാം കണ്ടിരുന്നതെന്നും ഇപ്പോള്‍ അത് സെക്കന്‍ഡറി തലത്തിലേക്ക് മാറിയിരിക്കുകയാണെന്നും ഗുഡ് സ്‌കൂള്‍ ഗൈഡ്‌സിന്റഎ ബെര്‍നാഡെറ്റ് ജോണ്‍ പറഞ്ഞു. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയ്ക്കും നാം സാക്ഷ്യം വഹിക്കും. ഔട്ട്സ്റ്റാന്‍ഡിംഗ്, ഗുഡ് എന്നീ റേറ്റിംഗുകള്‍ ഉള്ള സ്‌കൂളുകളിലെ സെക്കന്‍ഡറി പ്രവേശനത്തിന് സമ്മര്‍ദ്ദം ഏറെയാണെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ പ്രതിനിധി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 428,000ന്റെ വര്‍ദ്ധനവുണ്ടാകും. 2010 മുതല്‍ 825,000 പുതിയ സ്‌കൂള്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് അറിയിക്കുന്നത്.
ഈയാഴ്ച സാറ്റ് പരീക്ഷയെഴുതുന്ന പകുതിയോളം വിദ്യാര്‍ത്ഥികളും പരീക്ഷാഫലത്തേക്കുറിച്ച് വന്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട്. സാറ്റ് എഴുതിക്കൊണ്ടിരിക്കുന്ന 10, 11 വയസ് പ്രായമുള്ള 45 ശതമാനത്തോളം കുട്ടികള്‍ ഈ ആശങ്ക പങ്കുവെച്ചതായി സര്‍വേ വ്യക്തമാക്കുന്നു. 1005 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. തങ്ങളുടെ സാറ്റ് ഫലം നാണക്കേടുണ്ടാക്കുമോ എന്നാണ് ഇവരില്‍ മൂന്നിലൊന്ന് പേരും ഭയക്കുന്നത്. സ്റ്റേജ് 2 പരീക്ഷയെഴുതുന്ന 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അതുകൊണ്ടു തന്നെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി. 41 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പരീക്ഷ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്തിലൊന്ന് പേര്‍ക്ക് പരീക്ഷ കടുത്തതായിരുന്നു. കെല്ലോഗ്‌സ് സ്‌പോണ്‍സര്‍ ചെയ്തതാണ് ഈ സര്‍വേ. സുഹൃത്തുക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും സാറ്റ് പരീക്ഷ നടക്കുന്ന ഈയാഴ്ച വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പരീക്ഷാഫലത്തെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേരും പങ്കുവെച്ചത്. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടുമെന്ന ആശങ്കയാണ് 15 ശതമാനം പേര്‍ക്കുള്ളത്. കുട്ടികള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമാണ് സാറ്റ് പരീക്ഷ നല്‍കുന്നതെന്ന് സമീപ വര്‍ഷങ്ങളില്‍ നിരവധി രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ അഭിമാനം തങ്ങളുടെ മോശം റിസല്‍ട്ടിലൂടെ ഇല്ലാതാകുമോ എന്നാണ് കുട്ടികള്‍ ഭയക്കുന്നത്. 40 ശതമാനം പേരാണ് ഈ ആശങ്കയറിയിച്ചത്.
RECENT POSTS
Copyright © . All rights reserved