രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 2,53,287 ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 425 പേരാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി.

രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും നിരവധി സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും താഴെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചു.

3,827 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.