ലോകത്താകമാനം കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയിൽ 2.87 ലക്ഷം ആളുകൾക്ക് വീതം കോവിഡ് സ്ഥിരീകരിക്കുമെന്നാണ് പഠനം പറയുന്നത്. വാക്സിനോ ശരിയായോ ചികിത്സയോ വികസിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ വലിയ കോവിഡ് ആഘാതമാണ് നേരിടാൻ പോകുന്നതെന്ന് മസാചുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

എംഐടി ഗവേഷകരായ ഹാഷിർ റഹ്മണ്ടാദ്, ടി.വൈ ലിം, ജോൺ സ്റ്റെർമാൻ എന്നിവരുടെ പ്രവചനമനുസരിച്ച് 2021ഓടെ ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഇന്ത്യ രേഖപ്പെടുത്തും. അടുത്ത വർഷം മാർച്ച് – മേയ് മാസത്തോടെ ആഗോളതലത്തിൽ 24.9 കോടി കേസുകളും 18 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് പഠനം പറയുന്നു.

84 രാജ്യങ്ങളിലെ കോവിഡ് കേസുകൾ, മരണം, പരിശോധന, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയുടെ ഡാറ്റ ഉപയോഗിച്ചുള്ള പഠനമാണ് ഗവേഷകർ നടത്തിയത്. ഇത് ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരും.

ഏകദേശം 3 ദശലക്ഷം കേസുകളുള്ള അമേരിക്കയാണ് നിലവിൽ ലോകത്തിലെ മഹാമാരിയാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതെങ്കിലും, ഇന്ത്യ ഉടൻ തന്നെ ഇത് മറികടക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. 2021 ഫെബ്രുവരി അവസാനത്തോടെ യുഎസ് ഏറ്റവും കൂടുതൽ രണ്ടാമത്തെ പുതിയ കേസുകൾ രേഖപ്പെടുത്തുന്ന (പ്രതിദിനം 95,000 കേസുകൾ) രാജ്യമാകും. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയെത്തും, പ്രതിദിനം 21,000 കേസുകൾ. ഇറാൻ പ്രതിദിനം 17,000 കേസുകളും ഇന്തോനേഷ്യ 13,000 കേസുകളും പ്രതിദിനം രേഖപ്പെടുത്തും.

കോവിഡ് കേസുകളുടെ എണ്ണം 12 മടങ്ങും മരണനിരക്ക് 50 ശതമാനവും വർധിക്കുമെന്ന് പഠനം പറയുന്നു. വൈറസിന്റെ വ്യാപനം തടയുന്നതിനും മരണനിരക്ക് തടയുന്നതിനും വലിയ രീതിയിലുള്ള പരിശോധന വേണമെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം, സ്ഥിതി കൂടുതൽ വഷളായാൽ കോൺഡാക്ട് ട്രെയിസിങ്ങും ക്വാറന്റൈനുമെല്ലാം അപ്രായോഗികമാകുകയും ചെയ്യും.