വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നടപടി. ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.

കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റും മാത്രം ലഭ്യമാക്കിയാവും സന്ദര്‍ശനം അനുവദിക്കുക. വിസക്ക്​ അപേക്ഷ നൽകുകയോ ഫീ അടക്കുക​യോ ചെയ്യേണ്ടതില്ല. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ സന്ദര്‍ശനം നടത്താനാകും.

ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക്​ 30 ദിവസം തങ്ങാനും പിന്നീട്​ 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾഎൻട്രി അനുമതിയാണ്​ കിട്ടുക. 33 രാജ്യങ്ങള്‍ക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയും ലഭിക്കും.

80 രാജ്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കുന്നതിലൂടെ ഏറ്റവും തുറന്ന നയമുളള രാജ്യമായി ഖത്തര്‍ മാറുകയാണെന്ന് ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. രാജ്യത്തെ ആതിഥേയത്വവും സാസ്കാരിക പൈതൃകവും പ്രകൃതി സമ്പത്തും അനുഭവിച്ചറിയാന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നതായും ടൂറിസം വകുപ്പ് അറിയിച്ചു.

എല്ലാ രാജ്യക്കാര്‍ക്കും ഖത്തറില്‍ വിസയില്ലാതെ അഞ്ച് മുതല്‍ 96 മണിക്കൂര്‍ വരെ (നാല് ദിവസം) സഞ്ചരിക്കാന്‍ അധികൃതര്‍ 2016 നവംബറില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഖത്തര്‍ എയര്‍വെയ്സും യാത്ര്കകാര്‍ക്ക് വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.