ജമ്മു: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. പൂഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വെച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ സി.കെ റോയിയാണ് മരണപ്പെട്ടത്. പൂഞ്ചില്‍ ഇപ്പോഴും പാക് സൈനികര്‍ കനത്ത ആക്രമണം തുടരുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ആഴ്ചയില്‍ നടന്ന വിവിധ ആക്രമണങ്ങളിലായി 40 ഓളം ഗ്രാമീണര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന വെടിവെപ്പില്‍ ആലപ്പുഴ മാവേലിക്കര സ്വദേശിയായ ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പൂഞ്ചിലെ ചില മേഖലകളിലും രജൗരി മേഖലയിലെ സുന്ദര്‍ബനിയിലുമാണ് പ്രധാനമായും പാക് ആക്രമണം നടക്കുന്നത്.

അതേ സമയം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക് നടപടിക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ വിളിച്ചുവരുത്തിയാണ് വിദേശ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഈ വര്‍ഷം നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്താല്‍ കരാര്‍ ലംഘനം നടത്തിയിരിക്കുന്നത്. ആക്രമണങ്ങളെ തുടര്‍ന്ന് ഏതാണ്ട് ഒന്‍പതിനായിരം ഗ്രാമവാസികളെയാണ് സൈന്യം മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.