ഇന്ത്യയും സ്പെയിനും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ, എന്നിവയിലടക്കം ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. യൂറോപ്യന്‍ പര്യടനത്തിനിടെ സ്പെയിന്‍ പ്രസിഡന്റ് മരിയാനോ റജോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കരാറുകള്‍ ഒപ്പുവച്ചത്. നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസാ ചട്ടങ്ങളില്‍ ഇളവുവരുത്തുന്നതിലും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമുള്ള ഉടമ്പടികളില്‍ ഇരുവരും ഒപ്പുവച്ചു. സ്പാനിഷ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അനുയോജ്യസാഹചര്യമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1988നു ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി സ്പെയിന്‍ സന്ദര്‍ശിക്കുന്നത്.