രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റണ്‍സിന്റെ ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സോകര്‍ 276 റണ്‍സിനാണ് അവസാനിച്ചത്. രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കായി ആറ് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

ആറിന് 237 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്കായി വാഡും സ്റ്റാര്‍ക്കും അല്‍പനേരം പിടിച്ചു നിന്നും വാഡ് 40ഉം സ്റ്റാര്‍ക്ക് 26ഉം റണ്‍സെടുത്തു. പിന്നീട് രണ്ട് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് എളുപ്പം വീഴ്ത്തായനായി. ലിയോണ്‍ പൂജ്യനായി പുറത്തായപ്പോള്‍ ഒരു റണ്‍സാണ് ഹസില്‍വുഡിന്റെ സംഭാവന. നാല് റണ്‍സുമായി ഓകീഫ് പുറത്താകാതെ നിന്നു.

21.4 ഓവറില്‍ 63 റണ്‍സ് വഴങ്ങിയാണ് ജഡേജ ആറ് വിക്കറ്റ് വീഴ്ത്തിയത്. അശ്വിന്‍ രണഅടും ഇശാന്ത് ശര്‍മ്മയും ഉമേശ് യാദവും ഓരോ വിക്കറ്റും വീതം വീഴ്ത്തി.

രണ്ടാം ദിനം ഇന്ത്യന്‍ ബൗളിഗ് ആക്രമണത്തെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ധീരമായി ചെറുക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി യുവതാരം മാത്ത് റിന്‍ഷായും ഷോണ്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി നേടി. റിന്‍ഷാ 196 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ മാര്‍ഷ് 197 പന്തില്‍ നാല് ബൗണ്ടറി സഹിതം 66ഉം റണ്‍സെടുത്തു.

വിക്കറ്റ് നഷ്ടമാകാതെ 29 റണ്‍സ് എന്ന ഒന്നാം ദിവസത്തെ സ്‌കോറിനൊപ്പം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ അച്ചടക്കത്തോടെയാണ് ഇന്നിംഗ്‌സ് മുന്നേറിയത്. ടീം സ്‌കോര്‍ 52ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത വാര്ഞണറെ അവര്‍ക്ക് നഷ്ടമായി. അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിരുന്നു വാര്‍ണര്‍. തുടര്‍ന്ന് എട്ട് റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനും നായകനുമായ സ്മിത്ത് പെട്ടെന്ന് പുറത്തായി. പിന്നീടാണ് റെന്‍ഷായും മാര്‍ഷും കൂടി ഓസീസിനെ മുന്നോട്ട് നയിച്ചത്. ഹാന്‍കോമ്പ് (16) മിച്ചല്‍ മാര്‍ഷ് (0) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ് നിരയുടെ നടുവൊടിച്ചത്. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍(90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. 205 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ ആണ് രാഹുലിന്റെ അര്‍ധസെഞ്ച്വറി പ്രകടനം. മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഒറ്റയക്കത്തിലും രണ്ട് താരങ്ങള്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 71.2 ഓവറില്‍ കൂടാരം കയറി. ഓപ്പണര്‍ അഭിനവ് മുകുന്ദ്(0) ചേതേശ്വര്‍ പൂജാര(17), വിരാട് കോഹ്ലി(12), രഹാനെ(17), കരുണ്‍ നായര്‍(26), അശ്വിന്‍(7), വൃദ്ധിമാന്‍ സാഹ(1), രവീന്ദ്ര ജഡേജ(3), ഇശാന്ത് ശര്‍മ്മ(0) എന്നിങ്ങനെയാണ് താരങ്ങളുടെ സ്‌കോറുകള്‍. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

വിരാക് കോഹ്ലി, രാഹുല്‍, പൂജാര, അശ്വിന്‍, സാഹ, ജഡേജ, ഇശാന്ത് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് ലിയോണ്‍ വീഴ്ത്തിയത്. ലിയോണിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനാണ് ബെംഗളൂരിലേത്. 22.2 ഓവറില്‍ അമ്പത് റണ്‍സ് വിട്ടുകൊടുത്താണ് താരത്തിന്റെ എട്ട് വിക്കറ്റ് പ്രകടനം. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത സ്റ്റീവ് ഒക്കീഫും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.