ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ അഭിമാന വാര്‍ത്തകളാണ് എവിടേയും. അതിനിടെ അഭിനന്ദ് പാകിസ്ഥാനെ മാത്രമല്ല അമേരിക്കയേയും വിറപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പാകിസ്താന്റെ എഫ് 16 വിമാനങ്ങളെ പഴഞ്ചന്‍ റഷ്യന്‍ വിമാനമാായ മിഗ് 21 ഉപയോഗിച്ച് ഇന്ത്യയുടെ അഭിനന്ദ് തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്ന് തരിപ്പണമായത് ലോക പോലീസായ അമേരിക്കയുടെ അഹങ്കാരവും. ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി നല്‍കിയ വിമാനം എന്തിന് ഇന്ത്യക്കെതിരെ ഉപയോഗിച്ചു എന്നതിന് പാക്കിസ്ഥാനോട് അമേരിക്ക വിശദീകരണം ചോദിച്ചു കഴിഞ്ഞു.

മറ്റൊരു രാജ്യത്തിന് എതിരെ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചതിനും ലോകത്തിന് മുന്നില്‍ നാണം കെടുത്തിയതിനും പാക്കിസ്ഥാന് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നതാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ നിലപാട്. ഇതു സംബന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 1980ലാണ് അമേരിക്കയില്‍ നിന്നും പാക്കിസ്ഥാന്‍ എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ എഫ് 16 വിമാനത്തില്‍ മാത്രം ഘടിപ്പിക്കാവുന്നതാണ്. ഇതിന്റെ അവശിഷ്ടം അമേരിക്കക്ക് ഇതിനകം തന്നെ ഇന്ത്യ കൈമാറിയിട്ടുണ്ട്. എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ലന്ന പാക്കിസ്ഥാന്‍ വാദം പൊളിക്കുന്നതാണ് ഈ തെളിവ്. അഭിനന്ദന്‍ മിഗ് 21 മായി പിന്തുടര്‍ന്ന് വെടിവെച്ചിട്ടപ്പോള്‍ പാക്ക് അധീന കാശ്മീരിലാണ് എഫ് 16 വീണത്.

പാരച്ചൂട്ടില്‍ താഴെ ഇറങ്ങിയ സ്വന്തം വൈമാനികനെ ഇന്ത്യക്കാരനാണെന്ന് തെറ്റി ധരിച്ച് ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു. അഭിനന്ദനെ പിടികൂടിയപ്പോള്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ആദ്യം പാക്കിസ്ഥാന്‍ പറഞ്ഞത് അവരുടെ ഈ യുദ്ധ വിമാനം കൂടി അബദ്ധത്തില്‍ ചേര്‍ത്തായിരുന്നു. എന്നാല്‍ അഭിനന്ദന്‍ വെടിവെച്ചിട്ട എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ പാക്ക് കള്ളക്കഥ പൊളിഞ്ഞടങ്ങുകയായിരുന്നു. പാക്ക് പ്രതിരോധത്തിന്റെ കരുത്തെന്ന് അഹങ്കരിച്ച എഫ് 16 വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ണ്ടറെ സൈനിക അകമ്പടിയോടെ നിരുപാധികം വിട്ടു നല്‍കേണ്ട ഗതികേടാണ് പിന്നീട് പാക്കിസ്ഥാനുണ്ടായത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണിത്. 70കളില്‍ രൂപപ്പെടുത്തിയ തങ്ങളുടെ മിഗ് 21 ഇപ്പോഴും സൂപ്പറാണെന്ന് റഷ്യക്കും ഇനി തല ഉയര്‍ത്തി പറയാം.

ആക്രമണ കരുത്തില്‍ റഷ്യയുടെ മിഗ് 21 ന് മുന്നില്‍ അമേരിക്കയുടെ എഫ് 16 ചാമ്പലായത് ആയുധ വിപണിയില്‍ റഷ്യയെ സംബന്ധിച്ച് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. വയസന്‍ യുദ്ധവിമാനം ആയാലും അത് ഇന്ത്യയുടെ കൈകളില്‍ എത്തിയാല്‍ അപകടകാരിയായി മാറുമെന്ന് തെളിയിക്കാന്‍ ഇന്ത്യക്കും കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്. അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഡീബ്രീഫിങ് ഇന്ന് ആരംഭിച്ചേക്കും. പാകിസ്താനില്‍ ശാരീരിക പീഡനം ഉണ്ടായില്ലെന്നും മാനസിക പീഡനമുണ്ടായെന്നും അഭിനന്ദന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഝോത എക്‌സ്പ്രസ്സ് ഇന്ന് സര്‍വീസ് പുനരാരംഭിക്കും.

പാകിസ്ഥാനിലെ 60 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ സൈനിക ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പാകിസ്ഥാനില്‍ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അഭിനന്ദനെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്റലിജന്‍സ്, ഐബി, റോ എന്നീ ഏജന്‍സികള്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുക. പാകിസ്ഥാന്‍ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാല്‍ ജനീവ കണ്‍വന്‍ഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

അഭിനന്ദന്‍ വര്‍ദ്ധമാന്‍ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും ഇന്നലെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ആക്രമണത്തില്‍ മുഖത്തും ശരീരത്തിലുമുള്ള പരിക്കുകള്‍ ഭേദമാവുന്നു. അഭിനന്ദനുമായി കുടുംബാംഗങ്ങള്‍ സമയം ചെലവഴിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന സംഝോത എക്‌സ്പ്രസ്സ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.