ന്യൂസ് ഡെസ്ക്

ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം.’ മാധ്യമങ്ങളോട് സംസാരിക്കവേ ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവര്‍ത്തിച്ചു. തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട്  ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.