ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകരുടെ മഹാപ്രക്ഷോഭം വരുന്നു. കാര്‍ഷിക വിളകള്‍ വിപണിയിലേക്ക് നല്‍കാതെ 10 ദിവസത്തെ പ്രക്ഷോഭത്തിനാണ് കളമൊരുങ്ങുന്നത്. കിസാന്‍ ഏകത മഞ്ച്, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍ അങ്ങനെ എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും 10 ദിവസം വിപണിയിലെത്തില്ല. ജൂണ്‍ ഒന്നിനാണ് സമരം തുടങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് നിശ്ചിത വില ഉറപ്പ് നല്‍കുന്ന പദ്ധതി നടപ്പിലാക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവയാണ്‌ കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

വടക്കേ ഇന്ത്യയിലേയും മധ്യേന്ത്യയിലേയും കര്‍ഷകര്‍ ഇക്കാലത്ത് ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കില്ല. 10 ദിവസത്തേക്ക് കര്‍ഷകര്‍ അവധിയെടുക്കും-ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ബല്‍ബീര്‍ സിങ് രാജേവാള്‍ അറിയിച്ചു.

യു.പി, ഗുജറാത്ത്, മഹാരാഷ് ട്ര, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ എന്നിവടങ്ങളിലെ കര്‍ഷകര്‍ സമരസമിതി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.