കുവൈറ്റില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനെത്തിയ 52 അംഗ ഉംറ സംഘം മക്കയില്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടക സംഘത്തിന്റെ പാസ്പോര്‍ട്ടുകള്‍ അധികൃതരില്‍ നിന്നും നഷ്ടപ്പെട്ടതോടെയാണ് തിരിച്ച് വരാന്‍ കഴിയാതെ തീര്‍ത്ഥാടകള്‍ കുടുങ്ങിയത്. 21 മലയാളികളടക്കം 33 ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈകുവൈറ്റില്‍ നിന്ന് ബസ് മാര്‍ഗം ഈ മാസം നാലിനാണ് സംഘം മക്കയിലെത്തിയത്.

അതിര്‍ത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് മക്കയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍ മുഴുവന്‍ പേരുടെയും പാസ്പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് ബസ് ഡ്രൈവര്‍ ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതായി പറയുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തവുന്നുമുണ്ട്. എന്നാല്‍ പിന്നീട് ക്ലീനിങ് ജോലിക്കാര്‍ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ഇതേ ബാഗും ഗാര്‍ബേജില്‍ തള്ളുകയും അങ്ങനെ പാസ്‌പ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു എന്നുമാണ് റിപോര്‍ട്ടുകള്‍.

പ്രശ്‌നം ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുകയും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇവര്‍ക്ക് നല്കാനുമാണ് കോണ്‍സുലേറ്റ് തീരുമാനം. എന്നാല്‍ ഇനി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് അതില്‍ വിസ സ്റ്റാമ്പ് ചെയ്ത് കുവൈറ്റിലേക്ക് മടങ്ങുന്നതിനു കാലതാമസം വന്നേക്കാം. വിസിറ്റിങ് വിസയില്‍ കുവൈറ്റില്‍ എത്തി അവിടെ നിന്ന് ഉംറ വിസയില്‍ മക്കയിലേക്ക് വന്നവരുമുണ്ട് സംഘത്തില്‍.