ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണം. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടുപിടിച്ചതെന്ന് ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഓങ്കോ ഡിസ്കവര്‍’ എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ 12 ദിവസത്തെ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ ‘ഓങ്കോ ഡിസ്കവര്‍’ സാങ്കേതിക വിദ്യയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് ക്യാന്‍സര്‍ പരിശോധന സാധ്യമാകും.

‘ക്യാന്‍സര്‍ എന്ന വിപത്ത് ആഗോളതലത്തില്‍ തന്നെ വ്യാപകമാകുകയാണ്. ക്യാന്‍സറിന്‍റെ രണ്ടാം ഘട്ടത്തിലാണ് 90 ശതമാനം ആളുകളും ക്യാന്‍സറിനെ തിരിച്ചറിയുന്നത്. അമേരിക്കക്ക് ശേഷം ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എട്ടുവര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു ആശയത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അത് ഫലപ്രാപ്തിയിലെത്താന്‍ സംഘാഗങ്ങള്‍ കൂടെ നിന്നു’- ഖണ്ഡാരെ എഎന്‍ഐയോട് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഗവേഷകര്‍ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാന്‍ പൂനെയില്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.