റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തക്കു പിന്നാലെ മള്‍ട്ടി കറന്‍സി എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്നുവെന്ന അവകാശവാദവുമായി ക്രിപ്‌റ്റോകറന്‍സി സമൂഹം. ഡിജിറ്റല്‍ അസറ്റ് മാര്‍ക്കറ്റില്‍ കോയിനെക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സിക്ക് ഇന്ത്യ അംഗീകാരം നല്‍കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. രൂപയ്‌ക്കൊപ്പം പദവിയുള്ള ഓള്‍ട്ട്‌കോയിന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായി കോയിനെക്‌സ് മാറുമെന്ന് കോയിനെക്‌സ് സ്ഥാപകരിലൊരാളായ രാഹുല്‍ രാജ് പറഞ്ഞതായി ബിറ്റ്‌കോയിന്‍ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പറയുന്നു.

കൂടുതല്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഭാവിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും കോയിനെക്‌സ് അറിയിച്ചു. മാര്‍ക്കറ്റില്‍ പുതിയ കോയിനുകള്‍ അവതരിപ്പിക്കാനാണ് പദ്ധതി. കൂടുതല്‍ സുരക്ഷയുള്ള കോയിനുകളായിരിക്കും അവതരിപ്പിക്കുക. രണ്ടാഴ്ക്കുള്ളില്‍ ആദ്യത്തെ ബിറ്റ്‌കോയിന്‍ കറന്‍സികള്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കും. ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 11ന് ശേഷം ഒരു വാലറ്റ് ലഭിക്കും. ഇതിലൂടെ ക്രിപ്‌റ്റോകറന്‍സി ഉപയോക്താക്കള്‍ക്ക് അവ പണമാക്കി മാറ്റാനുള്ള അവസരമാണ് വരുന്നതെന്ന് കോയിനെക്‌സ് പറയുന്നു.

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചില്‍ അംഗീകാരമുള്ള ഏക എക്‌സ്‌ചേഞ്ച് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്കായി ഐഎന്‍ആര്‍ വാലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് രാഹുല്‍ രാജ് വ്യക്തമാക്കി.