ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഊർജം പകരുന്ന ജീവിതമാണ് ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗിയുടേത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സമ്മതിദായകനാണ് അദ്ദേഹം. 1951 മുതൽ തുടർച്ചയായി വോട്ട് ചെയ്യുന്ന നേഗിക്ക് 102 വയസ്സാണ് പ്രായം. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് ചെയ്തിട്ടുണ്ട്.

ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് 1951-ൽ ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്. രാജ്യത്ത്‌ ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകള്‍ എന്നറിയപ്പെടുന്ന ഗോത്രവര്‍ക്കാര്‍ക്കും അങ്ങനെ സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കല്‍പ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രാജ്കുമാരി അമൃത്കൗര്‍, ഗോപി റാം എന്നിവരാണ് ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

കിനൗർ ജില്ലയിലെ കൽപ ഗ്രാമത്തിൽ ഇളയ മകനൊപ്പമാണ് നേഗി താമസിക്കുന്നത്. ഷിംലയിൽ നിന്ന് 275 കിലോമീറ്റർ അകലെയാണ് കൽപ ഗ്രാമം. മണ്ഡി ലോക്സഭാ മണ്ഡലത്തിലാണ് കൽപ. നേഗിക്ക് 80 വയസുള്ളപ്പോഴാണ് ഭാര്യ മരിക്കുന്നത്. ഭാര്യയുടെ മരണ ശേഷമാണ് നേഗി തെരഞ്ഞടുപ്പിലും വോട്ടിടുന്നതിലും സജീവമായത്. രാജ്യത്തെ ഉയർച്ചയിലെത്തിക്കാൻ കഴിയുന്ന സത്യസന്ധരായ നേതാക്കളെ വിജയിപ്പിക്കുന്നതിനായി വോട്ട് ചെയ്യണമെന്നാണ് വോട്ടർമാരോട്, പ്രത്യേകിച്ച് യുവാക്കളോട് പറയാനുള്ളതെന്ന് നേഗി മാധ്യമങ്ങളോട് പ്രതികരിച്ചു. നേഗിക്ക് വേണ്ടി മകൻ പ്രകാശാണ് സംസാരിച്ചത്.

2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിനൗറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേഗിയെ സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ (SVEEP) ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വർഷം ജൂലൈയിൽ നേഗിക്ക് 103 തികയും. റേഡിയോ കേൾക്കലാണ് നേഗിയുടെ പ്രധാന ഹോബികളിലൊന്ന്.

പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ല്‍ ആണ് വിരമിച്ചത്. ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ 34 വയസായിരുന്നു നേഗിക്ക്. 1951 മുതൽ സംസ്ഥാനത്ത് നടന്ന നിയമസഭാ, ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം നേഗി വോട്ട് ചെയ്തിട്ടുണ്ട്. 2007 മുതൽ 2014 വരെ നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്ന നേഗിയുടെ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്.