സംസ്ഥാനത്ത് പരക്കെ കാറ്റും മഴയും. ‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയാണ് മഴ കൂടിയത്.അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ‘ മഹാ’ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്. 24 മണിക്കൂറിനകം ഇത് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ശക്തിയാർജിച്ച ശേഷം ചുഴലിക്കാറ്റ് ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങും

തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ തുടരുകയാണ്. കടൽക്ഷോഭത്തെ തുടർന്ന് എടവനക്കാട് തീരപ്രദേശത്ത് താമസിക്കുന്നവരെ എടവനക്കാട് യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുന്നു. പാറശാല–നെയ്യാറ്റിന്‍കര പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പരശുറാം എക്സ്പ്രസ് പാറശാലയില്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ട ശേഷം യാത്ര തുടര്‍ന്നു.

കോഴിക്കോടിന്റെ മലയോരമേഖലകളിലും കനത്ത മഴയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 210 കിലോമീറ്റർ ദൂരത്തും കവരത്തിയിൽ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഉച്ചയ്ക്ക് മുമ്പ് ‘മഹാ’ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ കാറ്റും മഴയും തുടരും. മത്സ്യ ബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തി. ഇന്ന് എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്