ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ യുവതിയുടെ കാല്‍ പത്തനംതിട്ടയില്‍നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം ബലപ്പെടുത്തി പൊലീസ്. കാൽ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുന്നത് ഈ സാഹചര്യത്തിലാണെന്നാണ് സൂചന. ജസ്ന നെടുങ്കണ്ടം രാമക്കല്‍മേട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരവും സംശയം വര്‍ദ്ധിപ്പിക്കുന്നു.

ഡി.എന്‍.എ പരിശോധനയ്ക്ക് വേണ്ടി ജെസ്നയുടെ പിതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അനുമതി തേടി പൊലീസ് ഹൈക്കോടതിയെയും സമീപിച്ചു. രണ്ടാഴ്ച്ച മുന്‍പ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ നിന്നാണ് ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതിയുടേതെന്ന് സംശയിക്കുന്ന കാല് കണ്ടെത്തിയത്. കാലിന് മൂന്ന് ദിവസം മുതല്‍ ഒരുമാസം വരെ പഴക്കമുണ്ടാകാമെന്നും പുഴയിലെ തണുത്ത കാലാവസ്ഥയാണ് മാംസം അഴുകാതിരിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമാര്‍ട്ടം നടത്തിയ്ത്. എന്നാല്‍ ഫോറന്‍സിക്ക് പരിശോധനാ ഫലം കിട്ടിയാലെ ഡി എന്‍ എ പരിശോധന നടത്തുകയുള്ളുവെന്ന് കെമിക്കല്‍ ലാബില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസ് കത്തുനല്‍കിയിട്ടുണ്ട് .ഒരു മാസത്തിനുള്ളില്‍ മൂന്നാര്‍ ആറ്റുകാട്, പവ്വര്‍ ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിരുന്നു. ഇവരുടെ ശരീര ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.