കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം പ്രശേദം ശാന്തമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. കശ്മീരിലെ പ്രതിനിധി പകര്‍ത്തിയ വീഡിയോയിലൂടെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിവരങ്ങള്‍ പുറത്തു വിട്ടത്.

കശ്മീരില്‍ നിന്ന് കരണ്‍ദീപ് സിംഗ്, അഹ്മദ് ഖാന്‍, നീല്‍ കോളിയര്‍, ബെന്‍ ലാഫിന്‍ എന്നിവര്‍ തയ്യാറാക്കിയ ആറു മിനുട്ടോളം ദൈര്‍ഘ്യമുള്ള ‘ജീവിതം തടങ്കലില്‍’ എന്ന വീഡിയോ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിന് വിരുദ്ധമായ കാര്യങ്ങള്‍ എണ്ണിപറയുന്നത്.

കശ്മീരിലെ സൈനിക നീക്കത്തിലെ പ്രതിഷേധപ്രകടനങ്ങളുടെ ദൃശ്യങ്ങളുമായാണ് വീഡിയോ ആരംഭിക്കുന്നത്. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കു ശേഷം സൈന്യത്തിന്റെ നടപടികള്‍ക്ക് ഇരയായവരുടെ കഥകളാണ് പറയുന്നത്.

മുൻപ് കശ്മീരില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബിബിസി, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭം നടന്നെന്ന് വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം റിപ്പോര്‍ട്ട് ചെയ്തത്.