അടിസ്ഥാന പലിശ നിരക്കുകള്‍ അടുത്ത 20 വര്‍ഷത്തേക്ക് കുറഞ്ഞ നിലയില്‍ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പോളിസി മേക്കറും വിദഗ്ദ്ധനുമായ ഇയാന്‍ മക് കാഫേര്‍റ്റി. വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുമെങ്കിലും നിക്ഷേപകര്‍ക്ക് ഇത് ഗുണകരമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 5 ശതമാനത്തില്‍ താഴെയായിരിക്കും വായ്പകളുടെ അടിസ്ഥാന നിരക്കുകളെങ്കിലും സമീപഭാവിയില്‍ അവ വര്‍ദ്ധിക്കും. സാമ്പത്തികമാന്ദ്യ കാലത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കുകളായിരിക്കും നിക്ഷേപകര്‍ക്ക് ഇനി ലഭിക്കാനിടയുള്ളതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

മോണിറ്ററി പോളിസി കമ്മിറ്റി പ്രതീക്ഷിക്കുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയാണെങ്കില്‍ 2 ശതമാനം നാണയപ്പെരുപ്പം എന്ന അവസ്ഥയിലേക്ക് നമുക്ക് തിരികെ പോകാന്‍ കഴിയില്ല. ഇപ്പോള്‍ നല്‍കിവരുന്ന ഉത്തേജനം ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വേതന നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ നാല് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തൊഴിലാളികളുടെ ക്ഷാമം മൂലമുണ്ടാകാനിടയുള്ള അവസ്ഥയാണ്. ബ്രിട്ടന്റെ തൊഴിലില്ലായ്മ 40 വര്‍ഷങ്ങള്‍ക്കിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് തുടരുന്നത്.

ലേബര്‍ മാര്‍ക്കറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരാനിരിക്കുകയാണ്. സര്‍വേകളും മറ്റും കടുത്ത തൊഴിലാളി ക്ഷാമമുണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്. പലിശ നിരക്കില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ രണ്ട് വര്‍ദ്ധന കൂടിയുണ്ടാകുമെന്നും അദ്ദഹം പറഞ്ഞു. ഈ മാസം അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചുമതലകളില്‍ നിന്ന് മക് കാഫേര്‍റ്റി ഒഴിയുകയാണ്. കഴിഞ്ഞയാഴ്ച പുതുക്കിയ പലിശനിരക്ക് ഉപഭോക്താക്കള്‍ക്ക് ബാധകമാക്കിയത് നൂറിലൊന്ന് ബാങ്കുകളും ഹൗസിംഗ് സൊസൈറ്റികളും മാത്രമാണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മക് കാഫേര്‍റ്റിയുടെ പ്രസ്താവന.