കേരളത്തിലുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയാണ് ഇത്തവണ കണ്ടത്. നൂറിലധികം ജീവനുകള്‍ പൊലിഞ്ഞ പ്രളയത്തിന്‍റെ തോത് കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലണ് ഭരണകൂടവും ജനങ്ങളും. എല്ലവാരും ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുകയാണ്. കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ ദുരന്താനുഭവത്തെയാണ്. മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മാധ്യമങ്ങളൊന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്.

രാജ്യമാകെ കേരളത്തിന്‍റെ കണ്ണീര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകമാധ്യമങ്ങളും കേരളത്തിനെപ്പമാണ്. വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ കേരളത്തിന്‍റെ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തർദേശീയ മാധ്യമങ്ങളായ സിഎന്‍എനും, ബിബിസിയും, വിഷയത്തിന് അതീവ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രളയത്തിന്‍റെ ദൃശ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായിയുടെ വാക്കുകളും അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ മഴ വിതയ്ക്കുന്ന ദുരിതം ലോകത്തെ അറിയിക്കാന്‍ ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷന്റെയും, ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റവർക്കിന്റെയും റിപ്പോര്‍ട്ടിങ് സംഘങ്ങളാണ് കൊച്ചിയിൽ എത്തിയത്.

നൂറ് കോടി യുഎസ് ഡോളറിലധികം നഷ്ടം കേരളത്തിനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ണ്‍ പോസ്റ്റ്, അല്‍ ജസീറ. ഗാര്‍ഡിയന്‍ തുടങ്ങി ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്‍റെ കണ്ണീരൊപ്പാനും സാമ്പത്തികമായി സഹായിക്കാനും ലോകത്തോട് പറയുകയാണ് മാധ്യമങ്ങള്‍