മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ എല്‍ ക്ലാസിക്കോ താരങ്ങള്‍ തമ്മിലുള്ള വീറുള്ള പോരാട്ടം കൂടിയാണ്. രോഹിത് ശര്‍മ്മയും എം എസ് ധോണിയും നയിക്കുന്ന ടീമുകളില്‍ ആരൊക്കെയുണ്ടാകും, ആരാധകര്‍ ആകാംക്ഷയിലാണ്.

ഐപിഎല്ലിലെ എട്ടാം ഫൈനലിനിറങ്ങുന്ന ചെന്നൈയുടെ കരുത്ത് ‘തല’ എം എസ് ധോണിയാണ്. ഓപ്പണിംഗില്‍ രണ്ടാം ക്വാളിഫയറില്‍ തകര്‍ത്തടിച്ച വാട്‌സണും ഫാഫ് ഡുപ്ലസിസും തുടരും. അമ്പാട്ടി റായുഡു ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും റെയ്‌നയും ധോണിയും മധ്യനിരയില്‍ ചെന്നൈയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. ഓള്‍റൗണ്ടര്‍മാരായ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. എന്നാല്‍ ബൗളിംഗില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് പകരം മോഹിത് ശര്‍മ്മയെ കളിപ്പിക്കാനാണ് സാധ്യത. ദീപക് ചഹാര്‍, ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ തുടരും.

മുംബൈ ഇന്ത്യന്‍സും ഓപ്പണര്‍മാരെ നിലനിര്‍ത്തും. രോഹിതും ഡികോക്കും തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ആദ്യ ക്വാളിഫയറിലെ ഹീറോ സൂര്യകുമാറായിരിക്കും മൂന്നാമന്‍. ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പിന്നാലെ ഇറങ്ങും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ പാണ്ഡ്യ സഹോദരന്‍മാര്‍ അന്തിമ ഇലവില്‍ സ്ഥാനം നിലനിര്‍ത്തും. രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുംറ, ലസിത മലിംഗ എന്നിവരാകും പ്രധാന ബൗളര്‍മാര്‍. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ലനാഗന്‍ ഇടംപിടിച്ചേക്കും.

ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എൽക്ലാസിക്കോ ഫൈനല്‍ ക്ലാസിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.