തികഞ്ഞ ആദരവോടെ രാജ്യവും സോഷ്യൽ ലോകവും അഭിനന്ദിക്കുകയാണ് ഇൗ ഐപിഎസ് ഉദ്യോഗസ്ഥനെ. ഉത്തർപ്രദേശിലെ രാംപൂർ എസ്പി അജയ്പാൽ ശർമയാണ് ഇപ്പോൾ ഹീറോ. ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ചിട്ട് പിടികൂടിയിരിക്കുകയാണ് ഇൗ ഉദ്യോഗസ്ഥൻ. പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാൻ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.

പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് കൂടിയായ അജയ്പാൽ ഐപിഎസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ഇരുകാലുകളിലും തുടരെ തുടരെ ഇദ്ദേഹം വെടിയുതിർത്തു. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റുമുട്ടിലിലൂടെ പിടുകൂടിയ പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

പ്രതി നാസിലിന്റെ അയൽവാസിയായ ആറുവയസുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്. കുട്ടിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.