തമിഴ്‌നാട്ടില്‍ ഐപിഎസ് വിജിലന്‍സ് ഓഫീസര്‍ ആണെന്ന് വിശ്വസിപ്പിച്ച് എയര്‍ഫോഴ്‌സ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച 24കാരിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ അഷിത മോഹനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. വൈക്കം തലയാഴം സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അഖില്‍.കെ.മനോഹറുമായി ഒരു മാസം മുന്‍പായിരുന്നു അഷിതയുടെ വിവാഹം. വിവാഹ രജിസ്റ്ററില്‍ വിജിലന്‍സ് ഓഫീസര്‍ എന്ന് രേഖപ്പെടുത്തിയാണ് വിവാഹം ചെയ്തത്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അഷിത വിവിധ സ്ഥലങ്ങളിലായി ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. പാലക്കാട് വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പലരുടെ കൈയില്‍നിന്നും പണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും വരെ ഐപിഎസ് വിജിലന്‍സ് ഓഫീസറായി ജോലി കിട്ടിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചുവെന്ന് പറഞ്ഞ് പാലക്കാട് നിന്നും മുങ്ങിയ ആഷിത നാട്ടിലെത്തി വീടും സ്ഥലവും വിറ്റ് വിവാഹം നടത്തിയതായാണ് വിവരം.

പാലക്കാട് സ്വദേശിയായ ഒരു യുവാവിനെ തന്റെ പി.എ സ്റ്റാഫ് ആക്കാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ ഇയാളില്‍ നിന്ന് അഷിത തട്ടിയെടുത്തു. പിന്നീട് ഇയാളെ ഡ്രൈവറായി കൂടെക്കൂട്ടി ഇയാളില്‍നിന്നും വിശ്വാസം നേടിയെടുത്തു. ഇന്നലെ വൈകിട്ട് ഈ യുവാവ് തട്ടിപ്പ് മനസിലാക്കി വൈക്കത്തെത്തി. നഗരത്തില്‍ വച്ച് തര്‍ക്കമുണ്ടായതോടെയാണ് ഇവര്‍ പിടിയിലായത്. പൊലീസ് ഇടപെട്ടതോടെ ഇവര്‍ എട്ടു പവനോളം വരുന്ന വിവാഹ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി പരാതി ഒഴിവാക്കി. എന്നാല്‍ ഭര്‍ത്താവ് അഖിലിന്റെ പിതാവിന്റെ പരാതി പ്രകാരം ആള്‍മാറാട്ടത്തിനും വിശ്വാസവഞ്ചനക്കും കേസെടുത്ത് വൈക്കം പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. കോതമംഗലത്ത് കെഎസ്ആര്‍ടിസി ജോലിക്കാരനുമായി ഇവര്‍ക്ക് അവിഹിത ബന്ധവും പണമിടപാടും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. പാലക്കാട്ടും മറ്റു സ്ഥലങ്ങളിലും മറ്റാര്‍ക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാഹ തട്ടിപ്പില്‍ അഷിതയുടെ മാതാപിതാക്കളും പ്രതിയാണ്. പലരില്‍ നിന്നായി അരകോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.