പറക്കും തളികകള്‍ നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി പൈലറ്റുമാര്‍ രംഗത്ത്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്താണ് പറക്കും തളികള്‍ക്ക് സമാനമായ വസ്തു കണ്ടതെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

നവംബര്‍ ഏഴിന് വെള്ളിയാഴ്ച രാവിലെ 6.47 നാണ് സംഭവം. വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കള്‍ കണ്ടെന്ന് ബ്രിട്ടിഷ് എയര്‍വെയ്‌സ് പൈലറ്റ് ഷാനന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംഘത്തെ ബന്ധപ്പെടുകയായിരുന്നു. ചില വസ്തുക്കള്‍ അതിവേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വനിതാ പൈലറ്റ് ഈ പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നാണ് ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ചു ചോദിച്ചത്. എന്നാല്‍ ഈ ഭാഗത്ത് സൈനിക പരിശീനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് തിരിച്ചു മറുപടി ലഭിച്ചത്.

തിളങ്ങുന്ന ഒരു വസ്തുവാണ് കണ്ടത്. മോണ്‍ട്രിയലില്‍ നിന്ന് ഹീത്രൂവിലേക്ക് പറക്കുന്ന വിമാനത്തിന്റെ പൈലറ്റാണ് വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന്റെ ഇടതു ഭാഗത്തു കൂടെയാണ് വസ്തു നീങ്ങിയതെന്നും പൈലറ്റ് പറയുന്നുണ്ട്. വിചിത്രമായ വസ്തു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടതായി വിര്‍ജിന്‍ പൈലറ്റും പറഞ്ഞു. ‘ഒരേ പാതയിലൂടെ ഒന്നിലധികം വസ്തുക്കള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവ വളരെ തിളക്കമുള്ളവ ആയിരുന്നെന്നും പൈലറ്റ് പറഞ്ഞു.

ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് വിചിത്ര വസ്തുക്കങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഒന്നില്‍ കൂടുതല്‍ പൈലറ്റുമാര്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയതോടെ ഐറിസ് ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു