സ്വന്തം ലേഖകൻ

ജോർജ് ഫ്ലോയിഡിൻെറ മരണത്തിന് പുറകെ വംശീയതയുടെയും അസമത്വത്തിൻെറയും കൂടുതൽ പിന്നാമ്പുറക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ കൂടുതലായി കോവിഡ് ബാധിച്ച് മരണപ്പെട്ടത് നേരത്തെതന്നെ ചർച്ചയായിരുന്നു. വംശീയതയും സാമൂഹിക അസമത്വവും മൂലം ശരിയായ ചികിത്സ ലഭിക്കാതിരുന്നതിനാലാണ് കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആൾക്കാർ കൂടുതലായി കോവിഡ് ബാധിച്ച് മരിച്ചതെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ റിപ്പോർട്ടിൽ പറയുന്നത് . കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്നതിൽ നിന്നോ, സഹായങ്ങൾ സ്വീകരിക്കുന്നതിൽ നിന്നോ ന്യൂനപക്ഷങ്ങളെ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വം പിന്തിരിപ്പിച്ചിരിക്കാം. മാധ്യമങ്ങൾക്ക് ചോർന്നു ലഭിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡ്രാഫ്റ്റിൽ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ശുപാർശകൾ കാണാം. തൊഴിലിടങ്ങളിലെ വേർതിരിവുകളും മരണസംഖ്യ വർധിപ്പിച്ചിരിക്കാൻ ഇടയുണ്ട്. ഡയബറ്റിസ് പോലെയുള്ള രോഗങ്ങൾ കോവിഡ് മരണങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. എത്തിനിക് ന്യൂനപക്ഷങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിസ്.

വൈറസ് ബാധിച്ചു മരിച്ചവരിൽ റേസിസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. കോവിഡ് 19, മുൻപ് നിലനിന്നിരുന്ന അസഹിഷ്ണുതയും അസമത്വവും കൂടുതൽ വർദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഹിസ്റ്റോറിക് റേസിസം, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത കുറവ്, സാമ്പത്തിക സ്ഥിരത ഇല്ലായ്മ, തൊഴിലിടങ്ങളിൽ അസമത്വം എന്നിവ എത്തിനിക് മൈനോറിറ്റി ഗ്രൂപ്പുകളെ ആവശ്യമായ ആരോഗ്യപരിരക്ഷ ലഭിക്കുന്നതിൽ നിന്നോ സഹായം ചോദിച്ചു വാങ്ങുന്നതിൽ നിന്നോ പിന്തിരിപ്പിക്കുന്നതുമൂലം മരണസംഖ്യ വർധിക്കുന്നുണ്ട്.

അവർക്കുവേണ്ടി ആവശ്യപ്പെട്ട ശുപാർശകൾ ഇവയൊക്കെയാണ്.

1) കൃത്യമായ ഡാറ്റാ കളക്ഷൻ, മരണ സർട്ടിഫിക്കറ്റുകൾ റെക്കോർഡ് ചെയ്യുക, ന്യൂനപക്ഷങ്ങളെ രോഗം എത്രമാത്രം ബാധിച്ചു ഇന്ന് കണ്ടെത്താൻ ശ്രമിക്കുക.

2) ആരോഗ്യരംഗത്ത് കൂടുതൽ പ്രാതിനിധ്യം കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജോലിക്കാർക്ക് നൽകുക.

3) ഇംഗ്ലീഷ് സംസാരിക്കാത്ത മറ്റ് ഭാഷക്കാർക്കും ഹെൽത്ത് മെസ്സേജുകൾ, കുറിപ്പുകൾ തുടങ്ങിയവ നൽകാൻ ക്രമീകരണം ഉണ്ടാക്കുക

4) ആരോഗ്യമേഖലയിൽ ഉൾപ്പെടെ നിലനിൽക്കുന്ന അസമത്വം റേസിസം എന്നിവ തുടച്ചു മാറ്റാനുള്ള നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. എന്നിവയാണത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണ്ടെത്തൽ പ്രകാരം ബംഗ്ലാദേശി പൈതൃകം ഉള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറിയ പങ്കും. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് രോഗത്തെ ചെറുക്കാനും, ആരോഗ്യരംഗത്തെ മറ്റ് സഹായങ്ങൾക്കുമായി ലഭിക്കേണ്ടിയിരുന്ന നിർദ്ദേശങ്ങൾ വളരെ വൈകിയാണ് ജനങ്ങളിൽ എത്തിയത്. മരണസംഖ്യ ഉയർത്തുന്നതിന് ഇതും ഒരു കാരണമാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രകടമായ അനാസ്ഥയാണ് ഉണ്ടായത്. പ്രൊഫസർ രാജ് ഭോപ്പാൽ എന്ന ശാസ്ത്രജ്ഞൻ നാലായിരത്തോളം പേരിൽനിന്ന് ഡേറ്റാ കളക്ട് ചെയ്തു നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകി എന്ന് മാത്രമല്ല പാർലമെന്റ് മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശനിയാഴ്ച ഇതിനെപ്പറ്റി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്തയച്ചിരുന്നു. ഡോക്ടർ യൂണിയൻ നേതാവായ ഡോ ചാന്ദ് നാഗ്‌പോൾ എത്രയും പെട്ടെന്ന് ഈ നിർദ്ദേശങ്ങൾ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ നൽകിയ വിവരങ്ങളിൽ നിന്നും കുറെ ഭാഗങ്ങൾ വെട്ടിച്ചുരുക്കിയതിനാലാണ് അത് പബ്ലിഷ് ചെയ്യാത്തത് എന്നാണ് അദ്ദേഹം ഹെൽത്ത് സെക്രട്ടറിക്ക് മറുപടി നൽകിയത്.