ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയാണ് നടന്നത്. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്. സാമ്പത്തിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 100 മില്ല്യണ്‍ ഡോളര്‍ ആകും കല്ല്യാണത്തിന് പൊടിച്ചിട്ടുള്ളത്. ഇന്ത്യന്‍ രൂപയില്‍ ഇത് 720 കോടിയോളം വരും. ഇപ്പോഴും ആഢംബര വിവാഹത്തിന്റെ വിശേഷങ്ങള്‍ക്ക് കൊടിയിറങ്ങിയിട്ടില്ല.

ഇഷ അംബാനിക്കും ആനന്ദിനും പാര്‍ക്കാര്‍ 450 കോടി മുതല്‍മുടക്കില്‍ പിരമലിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില ബംഗ്ലാവാണ് സജ്ജമായിരിക്കുന്നത്. ഗുലിറ്റ എന്നാണ് ‘വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന ബംഗ്ലാവിന്റെ പേര്. ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്ന് 452 കോടി മുടക്കി വാങ്ങിയതാണ് ഈ ബംഗ്ലാവ്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികള്‍ മുടക്കി ‘ഗുലിറ്റ’ മോടി പിടിപ്പിച്ചു. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. കിടപ്പുമുറികള്‍ അഞ്ചാം നിലയിലാണ്. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാനാവും. 14,000 കോടി രൂപയുടെ ആന്റിലയിലായിരുന്നു ഇഷ ഇതുവരെ താമസിച്ചിരുന്നത്. അവിടെ നിന്ന് നാലര കിലോമീറ്റര്‍ അകലെയാണ് പുതിയ വസതി.

3.31 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. 35,000 കോടി രൂപ ആസ്തിയുള്ള അജയ് പിരമല്‍ ഈ ഇന്ത്യന്‍ ധനാഢ്യരില്‍ 24ാം സ്ഥാനത്താണ്.