ദമാസ്‌കസ്: അഞ്ച് ബ്രിട്ടീഷ് ചാരന്‍മാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു. സിറിയയിലെ ഐസിസിനെതിരെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടത്തുന്ന പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. റഖയിലുളള ഐസിസിന്റെ മാധ്യമസംഘമാണ് വീഡിയോ പുറത്ത് വിട്ടത്. ഓറഞ്ച് നിറത്തിലുളള ജമ്പ് സ്യൂട്ടാണ് ഇവര്‍ അണിഞ്ഞിട്ടുളളത്. ബ്രിട്ടന്റെ സുരക്ഷാസേവനങ്ങളുടെ ഭാഗമായി ചാരപ്രവൃത്തി നടത്തിയതില്‍ ഇവര്‍ കുറ്റസമ്മതം നടത്തുന്നതായും ദൃശ്യങ്ങളിലുണ്ട്.
പിന്നീട് ഇവര്‍ മുട്ടുകുത്തി നില്‍ക്കുന്നതും ഇതില്‍ കാണാം. പത്ത് മിനിറ്റോളം ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുളളത്. ഇവരെ ബ്രിട്ടന്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്ന് ഒരു തീവ്രവാദി ബ്രിട്ടീഷ് ചുവയുളള ഇംഗ്ലീഷില്‍ പറയുന്നു. ചാരന്‍മാര്‍ ബ്രിട്ടീഷ് പൗരന്‍മാരല്ലെന്നാണ് സൂചന. ബ്രിട്ടന് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് ഇവരെ വധിച്ചത്. ബ്രിട്ടന് വേണ്ടി ഇവര്‍ റഖയില്‍ നിന്ന് ഫോട്ടോകളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇത് ഇന്റലിജന്‍സ് വഴി ബ്രിട്ടീഷ് സൈനികര്‍ക്ക് കൈമാറിയെന്നും ഐസിസിന്റെ മാധ്യമ വിദഗ്ദ്ധന്‍ പറയുന്നു.

ഇത് ഡേവിഡ് കാമറൂണിനുളള മുന്നറിയിപ്പാണെന്നും മുഖം മൂടി ധരിച്ച ഒരു തോക്കുധാരി പറയുന്നുണ്ട്. കാമറൂണിനെ ദുര്‍ബലനെന്നും വൈറ്റ് ഹൗസിന്റെ അടിമയെന്നുമാണ് അയാള്‍ വിശേഷിപ്പിച്ചത്. ഒരിക്കല്‍ നിങ്ങളുടെ രാജ്യം ഞങ്ങള്‍ കയ്യേറുമെന്നും ബ്രിട്ടീഷ് ജനതയോട് ഐസിസ് പറയുന്നു. അവിടെ ഞങ്ങള്‍ ശരിയ നിയമം നടപ്പാക്കും. മുന്‍ പ്രധാനമന്ത്രിമാരായ ഗോര്‍ഡന്‍ ബ്രൗണിനോടും ടോണി ബ്ലയറിനോടും താരതമ്യം ചെയ്യുമ്പോള്‍ കാമറൂണ്‍ ധിക്കാരിയും വിഡ്ഢിയും ആണെന്നും ഭീകരര്‍ ഈ ദൃശ്യങ്ങളില്‍ വിലയിരുത്തുന്നു.

ഇറാഖിലെയും അഫ്ഗാനിലെയും പോലെ ഈ യുദ്ധത്തിലും നിങ്ങള്‍ തോല്‍ക്കുമെന്നും അവര്‍ പറയുന്നു. അടുത്ത കൊലപാതക സൂചനകള്‍ നല്‍കിക്കൊണ്ടാണ് ഈ ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. തീവ്രവാദികളുടെ വേശഷത്തില്‍ നില്‍ക്കുന്ന ഒ രു കുട്ടിയേക്കൊണ്ട് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ അവിശ്വാസികളെ കൊല്ലുമെന്ന് പറയിക്കുകയും ചെയ്യുന്നുണ്ട്. ഇറാഖ് നഗരമായ റമാദി നഷ്ടപ്പെട്ട ശേഷം ഐസിസ് ധാരാളം പ്രചാരണ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നുണ്ടെന്ന് മധ്യപൂര്‍വ്വ ദേശങ്ങളിലെ നിരീക്ഷകര്‍ വിലയിരുത്തുന്നു. ദൃശ്യങ്ങളെക്കുറിച്ച് ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല.