ബെയ്‌റൂട്ട്: ഒരിടവേളയ്ക്ക് ശേഷം ഭീഷണി സന്ദേശവുമായി ഐഎസ്‌ഐഎസ് രംഗത്ത്. ജിഹാദിന് ഒരുങ്ങാന്‍ നിര്‍ദ്ദേശിച്ചുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാഗിയുടെ ശബ്ദസന്ദേശമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ ശക്തി കേന്ദ്രമായിരുന്ന ഇറാഖിലും സിറിയയിലുമുള്ള ഐഎസിന്റെ സ്വാധീനം കുറഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായി ബാഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുള്ളത്.

സമൂഹമാധ്യമമായ ടെലിഗ്രാമിലൂടെയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ ശബ്ദസന്ദേശമാണിത്. എന്നാല്‍, ഇത് ബാഗ്ദാദിയുടെ ശബ്ദം തന്നെയാണെന്ന് സാങ്കേതികമായി തെളിയിച്ചിട്ടില്ല. എന്നാണ് ഈ ശബ്ദം റെക്കോഡ് ചെയ്തതെന്നും വ്യക്തമല്ല.

സിറിയക്ക് ധനസഹായം നല്‍കാന്‍ സൗദി അറേബ്യയുടെ തീരുമാനത്തെയും ഐഎസ് തലവന്‍ വിമര്‍ശിക്കുന്നുണ്ട്. അമേരിക്കയ്ക്കും റഷ്യയ്ക്കും ജിഹാദികള്‍ ശക്തമായ തിരിച്ചടി കരുതി വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.

തങ്ങളുടെ മതവും ശത്രുക്കള്‍ക്കെതിരെ ജിഹാദും സ്രഷ്ടാവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവര്‍ പരാജിതരും അപമാനിതരുമാണ്. എന്നാല്‍, ഇവ നെഞ്ചോടു ചേര്‍ത്തുപിടിച്ചവര്‍, കുറച്ചു സമയത്തിന്റെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകുമെന്നും ശബ്ദ സന്ദേശത്തില്‍ ബാഗ്ദാദി പറയുന്നുണ്ട്. എവിടെയാണ് ഇയാളുടെ താവളമെന്ന് വ്യക്തമല്ല.