ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ സി.കെ.വിനീത് നേടിയ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കന്നിജയം സ്വന്തമാക്കിയത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അവര്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.

മത്സരത്തിന്റെ 24 ആം മിനിറ്റിലാണ് സി.കെ വിനീതിന്റെ ഗോള്‍ പിറന്നത്. റിനോ ആന്റോ നല്‍കിയ ക്രോസ് നോര്‍ത്തീസ്റ്റ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് വിനീത് കേരളത്തിന് നിര്‍ണ്ണായക ലീഡ് സമ്മാനിച്ചത്. ബോക്‌സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ്ങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തില്‍ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോര്‍ത്തീസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നില്‍ കാഴ്ചക്കാരനായി നില്‍ക്കാനെ എതിര്‍ ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് ആയുള്ളു.

അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും 10 പേരായി ചുരുങ്ങിയത് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന് തിരിച്ചടിയായി.മാര്‍ക്ക് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് ചുവപ്പ് കണ്ട് പുറത്താവുകയായിരുന്നു. രണ്ടാംപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടു.

ടീം ഫോര്‍മേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റെനെ മ്യൂലസ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അണി നിരത്തിയത്. വിദേശ താരം വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്

മത്സരത്തിന് മുമ്പ് സൂപ്പര്‍താരം സി.കെ വിനീതിനെ പ്രശംസിച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് പറഞ്ഞ റെനെ വിനീതിന്റെ ബൂട്ടില്‍ നിന്നും ഒരൊറ്റ ഗോള്‍ നേടിയാല്‍ പുതിയ ഊര്‍ജ്ജം താരത്തിന് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതുപോലെ തന്നെ സംഭവിച്ചതും