ചെന്നൈ: നൂറാമത് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ. പിഎസ്എല്‍വി സി40യിലാണ് ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഈ ദൗത്യത്തില്‍ വിക്ഷേപിച്ചു.

ഐഎസ്ആര്‍ഒയുടെ 42-ാമത് ദൗത്യമായിരുന്നു ഇത്. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിച്ചു.

ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 1323 കിലോയാണ് പിഎസ്എല്‍വി സി40യുടെ ഭാരം. കാര്‍ട്ടോസാറ്റിന് മാത്രം 710 കിലോ ഭാരം വരും. പിഎസ്എല്‍വി സി39 വിക്ഷേപണം കഴിഞ്ഞ ഓഗസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.