ടോം ജോസ് തടിയംപാട്

രണ്ടാം ദിവസം ഞങ്ങള്‍ രാവിലെ ടോപ് കാപ്പി പാലസ് കാണുന്നതിനു വണ്ടിയാണ് പോയി ചരിതത്തിലെ ഏറ്റവും വലിയ സിഹാസനത്തെ നയിച്ച പ്രഗത്ഭരായ ഓട്ടോമന്‍ രാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസിന്റെ പ്രൗഢി ന്ന് കാണേണ്ടതു ന്നെയാണ്. ഈ കൊട്ടാരത്തിലാണ് മുഹമ്മദ് നബിയുടെ വാളും ഭൗതികാവശിഷ്ട്ടങ്ങളും മോശയുടെ വടിയും സൂക്ഷിച്ചിട്ടുള്ളത്. ഓട്ടോമന്‍ ഈജിപ്റ്റും, അറേബ്യയും കീഴ്‌പ്പെടുത്തിയ കാലത്ത് അവിടെ നിന്നും കൊണ്ടുവന്നതാണ് ഇതെല്ലാം. കാരണം ഓട്ടോമന്‍ രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നത് അവര്‍ ഇസ്ലാമിന്റെ സംരകഷകരാണെന്നാണ്.

ടോപ് കാപ്പി പാലസിലേക്കുള്ള പ്രവേശനം പാസുമൂലമാണ്. പാലസിനു മുന്‍പിലുള്ള പൂന്തോട്ടം തന്നെ വളരെ വലുതും മനോഹരവുമാണ്. രാജാവിന്റെ ട്രഷറി റൂം, വിദേശ അംബാസഡര്‍മാരും മന്ത്രിമാരുമായി മീറ്റിംഗ് നടക്കുന്ന മുറികള്‍ രാജാവിന്റെ കിടപ്പറ ഇതെല്ലാം അതിമനോഹരമാണ്. മുഹമ്മദ് നബിയുടെ ഉടവാള്‍, ഓട്ടോമന്‍ രാജാക്കന്മാര്‍ ഉപയോഗിച്ച വാളുകള്‍ ആ കാലത്തേ ക്ലോക്കുകള്‍ രാജാക്കന്മാരുടെ ഡ്രസ്സുകള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍ എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രജാവും മന്ത്രിമാരുമായി സംസാരിക്കുന്നതു രാജാവിന്റെ അമ്മ മഹാറാണിക്ക് കേള്‍ക്കുന്നതിനുവേണ്ടി മന്ത്രിസഭ മീറ്റിംഗ് കൂടുന്നതിന് തൊട്ടടുത്ത ഒരു മുറി ക്രമീകരിച്ചിട്ടുണ്ട്. 100ല്‍ കൂടുതല്‍ മുറികള്‍ ഉണ്ട് ഈ കൊട്ടാരത്തിന്.

കൊട്ടാരത്തിലെ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് റാണിയും കൊട്ടാരത്തിലെ രാജാവിന്റെ മറ്റു ഭാര്യമാരും വെപ്പാട്ടികളും താമസിക്കുന്ന സ്ഥലമാണ്. ഇതിനെ ഹാരാം (harem) എന്നാണ് പറയുന്നത്. ഈ ഭാഗത്തിന്റെ സംരക്ഷണം ആഫ്രിക്കയില്‍ നിന്നും അടിമയായി കൊണ്ടുവന്നിട്ടുള്ള വന്ധീകരിച്ച ചെറുപ്പക്കാര്‍ക്കായിരുന്നു. അവരുടെ നിരീക്ഷണ ടവര്‍ അവിടെ കാണാം. ഹാരാമിന്റെ നിയന്ത്രണം പൂര്‍ണ്ണമായും രാജാവിന്റെ അമ്മയുടെ കൈകളില്‍ ആയിരിക്കും. രാജാവ് ഏതെങ്കിലും വെപ്പാട്ടിയുടെ മുറിയില്‍ ചെന്നാല്‍ പിന്നെ അവളുടെ സ്ഥാനം ഉയരും. നൂറുകണക്കിന് വെപ്പാട്ടിമാരും ഭാര്യമാരുമായി ജീവിച്ച രാജാക്കന്മാര്‍മാരുടെ ചരിത്രം ഗൈഡ് വിവരിച്ചപ്പോള്‍ ഞങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഫ്രഞ്ചുകാരി സ്ത്രീ രാജാവിന് മാത്രം പോര ഹാരാം രഞ്ജിമാര്‍ക്കും വേണമെന്ന് പറഞ്ഞപ്പോള്‍ അത് ഒരു കൂട്ടച്ചിരിയായി മാറി. വെപ്പാട്ടിമാര്‍ പൊതുവേ യുദ്ധത്തില്‍ പിടിച്ചെടുക്കുന്നവരാണ്.

ഗൈഡ് പറഞ്ഞ മറ്റൊരു കഥ ഒരിക്കല്‍ ഓട്ടോമന്‍ രാജാക്കന്മാരില്‍ ഏറ്റവും മഹാന്‍ എന്നറിയപ്പെടുന്ന സുലൈമാന്‍ ദി മഗ്‌നിഫിഷന്റ് ഒരിക്കല്‍ രാജ്യത്തെ ഏറ്റവും പ്രായംകൂടിയവരെ കൊട്ടാരത്തിലേക്ക് വിളിച്ചു. അവര്‍ എങ്ങനെയാണ് ഇത്രയും കൂടുതല്‍ കാലം ഭൂമിയില്‍ ജീവിച്ചത് എന്നതിന്റെ രഹസ്യം അറിയുന്നതിനു വേണ്ടിയായിരുന്നു. നൂറുവയസുള്ള ഒരാളെ വിളിച്ചു ചോദിച്ചു എന്താണ് ഇത്രയും കാലം ജീവിച്ചതിന്റെ രഹസ്യമെന്ന്. അയാള്‍ പറഞ്ഞു ഞാന്‍ എന്നും കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് മോര് കഴിക്കും. ഇതാണ് എന്റെ ആയുസിന്റെ രഹസ്യമെന്ന്. നൂറ്റിരണ്ടു വയസുള്ള ആളോടു ചോദിച്ചപ്പോള്‍ ഞാന്‍ എന്നും ഒരു ആപ്പിള്‍ കഴിക്കും. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നു പറഞ്ഞു. അവിടെ നിന്ന ഏറ്റവും പ്രായം തോന്നിക്കുന്ന വളരെ തളര്‍ന്നു നില്‍ക്കുന്ന ഒരാളെ അടുത്തു വിളിച്ചു രാജാവ് ചോദിച്ചു, താങ്കള്‍ക്ക് എത്ര വയസായി. അയാള്‍ പറഞ്ഞു 37 എന്ന്. ഈ പ്രായത്തില്‍ താങ്കള്‍ എങ്ങനെ ഇത്രയും ശാരീരികമായി അവശനായി എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എല്ലാദിവസവും സ്ത്രികളെ മാറി മാറി ഭോഗിച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ഗതിയില്‍ എത്തിയത് എന്നായിരുന്നു മറുപടി. ഇതുകേട്ട് എല്ലാവരും ചിരിച്ചുപോയി. യൂറോപ്പ് മുതല്‍ ഏഷ്യ വരെ നീണ്ടകാലം ഓട്ടോമന്‍ രാജാക്കന്‍മാര്‍ ഭരിച്ച ആ മഹാ സൗഥം കണ്ടിറങ്ങിയപ്പോള്‍ അവരുടെ ജീവിതം എത്രയോ ആഡംബര പൂര്‍ണ്ണമായിരുന്നു എന്ന് തോന്നി. മൊഹമ്മദ് രണ്ടാമന്‍ 1489 ല്‍ പണികഴിപ്പിച്ചതാണ് ടോപ് കാപ്പി പാലസ്. 1856 വരെ ഓട്ടോമന്‍ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ഇത്. രാജാവിനെ പുറത്താക്കി അധികാരം പിടിച്ച യംങ്ങ് ടര്‍ക്കുകള്‍ ടോപ്കാപ്പി പാലസ് മ്യൂസിയമാക്കി മാറ്റി.

അവിടെ നിന്നും ഞങ്ങള്‍ രാജാവിന്റെ മറ്റൊരു കൊട്ടാരമായ ടോള്‍മ ബച്ചേ പാലസ് കാണുന്നതിനുവേണ്ടി ടൂര്‍ ബസില്‍ കയറി പോയി. ബോസ്പുറസ് കടല്‍ തീരത്ത് നിര്‍മിച്ചിരിക്കുന്ന ഈ കൊട്ടാരം കണ്ടാല്‍ ആരും ഒന്നു കിടുങ്ങും. ടോപ് കാപ്പി പാലസ് അന്നത്തെ യുറോപ്യന്‍ രാജകൊട്ടാരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നില്ല എന്ന് 1856ല്‍ ഓട്ടോമന്‍ രാജാവായിരുന്ന അബ്ദുല്‍ മജീദിനു തോന്നി. അദ്ദേഹം നിര്‍മ്മിച്ച കൊട്ടരമാണിത്. ഈ കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ കൊട്ടാരത്തിലെ വിളക്കുകള്‍, കാര്‍പ്പെറ്റുകള്‍, മാര്‍ബിള്‍ തൂണുകള്‍ എല്ലാം അതിമനോഹരം എന്നേ പറയാനുള്ളൂ. കൊട്ടാരത്തിനുള്ളില്‍ ഓട്ടോമന്‍ രാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1922ല്‍ രാജാവിനെ പുറത്താക്കി അധികാരം പിടിച്ച മുസ്തഫ കമാല്‍ അറ്റടര്‍ക് ( Mustafa Kemal Ataturk ) ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹം ഇവിടെവച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞതും. അദ്ദേഹം താമസിച്ച മുറിയും, കട്ടിലും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ കൊട്ടാരം കണ്ടുകഴിഞ്ഞ് ഒരു ടാക്‌സി പിടിച്ചു ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് പാലത്തിലൂടെ യുറോപ്പിള്‍ നിന്നും ഏഷ്യ വരെ യാത്ര ചെയ്ത് തിരിച്ചുവന്നു ടര്‍ക്കി സ്‌ക്വയറില്‍ വന്നിറങ്ങി. അവിടെ ടര്‍ക്കി റിപ്പബ്‌ളിക്കിനു തുടക്കമിട്ട ഒരു ഇസ്ലാമിക രാഷ്ട്രഘടന നിലനിന്ന ടര്‍ക്കിയെ ഒരു മതേതര രാഷ്ട്രമാക്കി മാറ്റിയ മുസ്തഫ കമാല്‍ അറ്റടര്‍ക്കിന്റെയും സുഹൃത്തുക്കളുടെയും പ്രതിമകള്‍ക്ക് മുന്‍പില്‍ നിന്നും ഫോട്ടോയും എടുത്തു ഹോട്ടലിലേക്ക് തിരിച്ചു പോയി.

തുടരും