ദുബായ്: ദുബായ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്നും 35 ദിര്‍ഹം ഏതാണ്ട് 650 രൂപ അധിക നികുതി ഏര്‍പ്പെടുത്താന്‍ ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ജൂലൈ ഒന്നുമുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നികുതി മാര്‍ച്ച് ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമായിരിക്കും.
യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ലഭിക്കുന്ന സൗകര്യങ്ങളുടെ തുക എന്ന ഇനത്തിലാണ് പുതിയ നികുതി അതോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്തേക്കുള്ള നികുതി 75 ദിര്‍ഹം, സുരക്ഷ സംവിധാനങ്ങള്‍ക്കുള്ള 5 ദിര്‍ഹം, യാത്രാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള 5 ദിര്‍ഹം കൂട്ടി 85 ദിര്‍ഹം യാത്രക്കാര്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ അവിടെ ഏതാണ്ട് 1300 രൂപ ടാക്‌സ് ഇനത്തിലും നല്‍കുന്നുമുണ്ട്.

അത്‌കൊണ്ട് തന്നെ പുതിയ തീരുമാനം യാത്രക്കാര്‍ക്ക് ടിക്കറ്റിന് അധിക വില നല്‍കേണ്ടുന്ന സാഹചര്യം നിലവില്‍ വരും. ദുബായ് വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രക്കും നിയമം ബാധകമായിരിക്കും. ഇനി വിമാന കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചാലും നികുതി ഇനത്തില്‍ നല്‍കേണ്ട തുകയുടെ ആകെ തുക എപ്പോഴും കൂടുതലായി അനുഭവപ്പെടും.