ആറു വര്‍ഷം യുകെയില്‍ താമസിച്ചിട്ടും ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയാത്ത എന്‍എച്ച്എസ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഇറ്റാലിയന്‍ ഡോക്ടറായ അലെസാന്‍ഡ്രോ ടെപ്പയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഗികളുമായി സംസാരിക്കാന്‍ ദ്വിഭാഷിയുടെ സേവനം ഇയാള്‍ക്ക് ആവശ്യമായേക്കുമായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഭാഷയറിയാത്തതിനാല്‍ രോഗികള്‍ക്കുണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. 2012ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇയാള്‍ ഷെഫീല്‍ഡിലെ ഹാലംഷയര്‍ ഹോസ്പിറ്റലിലായിരുന്നു ജോലി ചെയ്തിരുന്നത്. ഡോര്‍സെറ്റിലെ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

ടെപ്പയുടെ ഇംഗ്ലീഷ് വളരെ മോശമായിരുന്നെന്നും രോഗികളുമായി സംസാരിക്കാന്‍ ഒരു ദ്വിഭാഷിയുടെ സേവനം പോലും ആവശ്യമായി വന്നിരുന്നു. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചതനുസരിച്ച് ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഇയാള്‍ രണ്ടു തവണ പങ്കെടുത്തെങ്കിലും രണ്ടിലും പരാജയപ്പെട്ടു. ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം 2015ല്‍ ബ്രിട്ടനില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് 9 മാസത്തെ സസ്‌പെന്‍ഷന്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. മൂന്ന് തവണ ഭാഷ മെച്ചപ്പെടുത്താന്‍ അവസരം നല്‍കിയെങ്കിലും ഇംഗ്ലീഷിനു പകരം ഫ്രഞ്ചാണ് ഇയാള്‍ പഠിച്ചത്.

നാലാമത്തെ അവസരത്തിലും കഴിവു തെളിയിക്കാന്‍ കഴിയാതെ വന്നതോടെ മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസ് ഇയാളെ അനിശ്ചിത കാലത്തേക്ക് രോഗികളെ ചികിത്സിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ടെസ്റ്റില്‍ പങ്കെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഇയാള്‍ അയച്ച മെയില്‍ പോലും മുറിയിംഗ്ലീഷിലായിരുന്നുവെന്ന് വിവരമുണ്ട്. ലിസണിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയില്‍ 7.5 സ്‌കോര്‍ വേണമെന്നാണ് നിബന്ധന. എന്നാല്‍ 2014ല്‍ ലിസണിംഗ് സ്പീക്കിംഗ് എന്നിവയില്‍ 5.5 ഉം റൈറ്റിംഗില്‍ 4.5 ഉം മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 6.0 സ്‌കോര്‍ നേടാനേ ഇയാള്‍ക്ക് കഴിഞ്ഞുള്ളു.