‘കൊച്ച് പോയത് നാന്‍ അറിഞ്ഞിട്ടേയില്ല, നാന്‍ പോയാലും എന്‍ കൊച്ചിനെ വിടില്ലായിരുന്നു, ഇത് സത്യാണ്’. പറയുന്നത് മൂന്നാറിന് സമീപം രാജമലയില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നര വയസ്സുകാരിയുടെ അമ്മ സത്യഭാമയാണ്. കുഞ്ഞിനെ അശ്രദ്ധമായി പരിപാലിച്ച മാതാപിതാക്കള്‍ക്കെതിരെ അടിമാലി പോലീസും ബാലാവകാശ കമ്മിഷനും കേസെടുത്തതിനെ തുടര്‍ന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ ജീപ്പിന്റെ മുന്നിലിരുന്നവര്‍ കൊച്ച് പിന്നിലാണെന്നും പിന്നിലിരുന്നവര്‍ മുന്നിലൈണെന്നും കരുതി പോരികയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ സബീഷ് വ്യക്തമാക്കി. കമ്പിളിക്കണ്ടത്ത് വന്നപ്പോഴും സത്യമായിട്ടും കൊച്ചിനെ കാണാനില്ലെന്ന് അറിഞ്ഞത്. ഉണര്‍ന്നപ്പോള്‍ മുമ്പിലാണ് കുട്ടിയെന്നാണ് ആദ്യം കരുതിയതെന്ന് സത്യഭാമ പറയുന്നു. കുട്ടി കൂടെയില്ലെന്ന് അറിഞ്ഞപ്പോഴുണ്ടായ വിഷമം പറയാനാകില്ല. രണ്ട് ദിവസമായി യാത്രയിലായിരുന്നു. യാത്രക്ഷീണവും അതിനൊപ്പം തലവേദനയ്ക്ക് ഗുളിക കഴിച്ചതും കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്. കൊച്ച് താഴെ വീണത് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ താനും എടുത്ത് ചാടിയേനെ. കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമം സഹിക്കാനായില്ലെന്നും ബോധംകെട്ടു വീണെന്നും സത്യഭാമ പറയുന്നു.

ഗുളിക കഴിക്കുമ്പോള്‍ ചേട്ടായിയുടെ അച്ഛന്റെ കയ്യിലായിരുന്നു കുഞ്ഞ്. മറയൂരെത്തിയപ്പോള്‍ ചേട്ടത്തിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും രാജമലയിലെത്തുന്നതിന് കുറച്ച് മുമ്പാണ് തന്റെ കയ്യില്‍ കുഞ്ഞിനെ തന്നതെന്നും സത്യഭാമ ഓര്‍ത്തെടുക്കുന്നു. കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ കൊച്ച് ഉറങ്ങിപ്പോകുകയും ചെയ്തു. അതുകഴിഞ്ഞ് കൊച്ചെങ്ങനെയോ ഊര്‍ന്ന് പോയി. അത് താന്‍ അറിഞ്ഞതുമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പിന്നെ തനിക്കൊന്നുമറിയില്ല. കമ്പിളിക്കണ്ടത്തെത്തിയപ്പോള്‍ അമ്മയോട് കുഞ്ഞിനെ ചോദിക്കുമ്പോഴാണ് കുഞ്ഞ് വണ്ടിയിലില്ലെന്ന് അറിഞ്ഞത്. വിഷമം കാരണം താന്‍ അപ്പോള്‍ തന്നെ ബോധംകെട്ട് വീണു.

അപ്പോഴാണ് വെള്ളത്തൂവല്‍ പോലീസ് പട്രോളിംഗിനായി അതുവഴി വന്നത്. ഇവരില്‍ നിന്നും വിവരമറിഞ്ഞ പോലീസ് ഉടന്‍ തന്നെ മൂന്നാര്‍ പോലീസുമായി ബന്ധപ്പെട്ടു. വെള്ളത്തൂവല്‍ പോലീസില്ലായിരുന്നെങ്കില്‍ തന്റെ കുഞ്ഞിനെ ലഭിക്കില്ലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഇടപെടലില്‍ തനിക്ക് നന്ദിയുണ്ടെന്നും ഈ അമ്മ പറയുന്നു.