സോണി കല്ലറയ്ക്കൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാമാങ്കം തീയേറ്ററുകളിൽ ഗംഭീര വിജയം നേടി പ്രദർശനം തുടരുകയാണ്. അതും പ്രക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെ.
നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ച മാമാങ്കം മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം കൂടിയാണെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ
പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് പ്രേക്ഷകർക്ക് കാണിച്ച് തരുന്നു.

മമ്മൂട്ടിക്കും ആരാധകർക്കും മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ എല്ലാ അർത്ഥത്തിലും ഒരു സ്വപ്ന ചിത്രം കൂടിയാണിത് . ആദ്യ പോസ്റ്റർ മുതൽ ചിത്രം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പിന്നീട്
വിവാദങ്ങളുടെ കുത്തൊഴുക്കിൽ‌പ്പെട്ട ചിത്രം ഒടുവിൽ പുതുജീവൻ കിട്ടിയത് പോലെ ഉയർത്തെഴുന്നേക്കുകയായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ബാലതാരം അച്യുതനുമാണ്
കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രോത്ത് തറവാട്ടിലെ ചാവേര്‍ പോരാളികളുടെ ജീവിതം ആസ്പദമാക്കി സജീവ് പിള്ളയുടെ കഥ മുൻ നിർത്തിയുള്ള ശങ്കര്‍ രാമകൃഷ്ണന്റെ
അവലംബിത തിരക്കഥ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം അത് എന്താണെന്ന് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്.

മുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന പകയുടെ പോരിന്റെ കാലത്തിലേക്കാണ് സിനിമ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. അവരുടെ പോരിന്റെ കാഴ്ചക്കാരാവുകയാണ് നാം.
ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്.

മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് അന്തസ്സ് നല്‍കിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്ര പ്രസിദ്ധമാണ്. അതിലൊന്നാണ് ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടന്‍സേനാനികളുടെ പോരാട്ടം. മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി മരണം വരെ പോരാടാൻ തയ്യാറാകുന്ന ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കത്തിനയയ്ക്കുമായിരുന്നു. ലക്ഷ്യം സാമൂതിരിയെ വധിക്കുക എന്നതും. വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തില്‍ പണിക്കർ‍, പുതുമന പണിക്കർ‍, കോവില്‍ക്കാട്ട് പണിക്കർ‍, വേര്‍ക്കോട്ട് പണിക്കര്‍ എന്നീ നാലു പടനായര്‍ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. ഇവരുടെ കഥയാണ് പത്മകുമാർ പറയുന്നത്. പതിഞ്ഞ തുടക്കത്തിന് ശേഷം പതിയെ സിനിമ സഞ്ചരിക്കുന്നത് നമുക്ക് ക്ലാസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പാതയിൽ ആണ്. അവിടെ നിന്നു രണ്ടാം പകുതിയിൽ സിനിമ കത്തി കയറുമ്പോൾ ഏതൊരു പ്രേക്ഷകനും കൈയടിച്ചു പോകുന്ന തരത്തിലൊന്നായി സിനിമ മാറുന്നു.

കൊട്ടിക്കലാശം ഞരമ്പുകൾ മുറുക്കുന്ന, ഗ്രിപ്പ് ചെയ്യുന്ന വലിയൊരു അനുഭവമാക്കി മാറ്റുന്നതിൽ അണിയറക്കാരുടെ മികവ് എടുത്ത് പറയേണ്ടതാണ്. സിനിമ എന്ന സങ്കേതത്തിന്റെ പൂർണ സാദ്ധ്യതകൾ ഉൾക്കൊണ്ട്‌ കൊണ്ട് വിഷ്വലി ചരിത്രത്തിനെ തിരികെ കൊണ്ട് വരുമ്പോഴും, രചനാപരമായി മാമാങ്കം ഒരു ഗംഭീര വർക്ക് ആണ്.

എഴുത്തിന്റെ മികവും എടുത്തു പറയേണ്ട ഒന്നാണ്. തീവ്രവും കാഴ്ചയിൽ ആകർഷകവുമായ ഒരു യുദ്ധകാലത്തിലേക്കാണ് മാമാങ്കം നമ്മളെ കൊണ്ടുപോകുന്നത്.സാമൂതിരിക്ക് എതിരെ നടക്കുന്ന പട പുറപ്പാടിലേക്ക് ചാവേറുകളിലേക്ക് സിനിമ അവിടെ നിന്നും നീളുന്നു.
ഒന്നൊന്നായി പലരും മരിച്ചു വീഴുന്നിടത്തു നിന്നു സിനിമ ഇരുപത്തി നാല് വർഷം പുറകിലേക്ക് സഞ്ചരിക്കുന്നു. ചന്തുണ്ണി എന്ന യുവ യോദ്ധാവിലേക്ക് കഥ സഞ്ചരിക്കുന്നു. ആദ്യ ഭാഗങ്ങളിൽ കഥ കഥാപാത്രങ്ങളെ ബില്‍ഡ് ചെയ്യാൻ ആണ് ഉപയോഗിക്കുന്നത്. അതിന്റെ ഉപയോഗം തന്നെയാണ് സിനിമയെ രണ്ടാം പകുതിയിൽ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുന്നത്. പ്രൊഡക്ഷൻ വാല്യൂവിനു കൈയടി നൽകിയേ പറ്റു. അത്രക്ക് വിഷ്വൽ ട്രീറ്റ്‌ ആണ് സിനിമ നൽകുന്നത്. ഒരു സ്ഥലത്തും വിട്ടു വീഴ്ച നടത്തിയിട്ടില്ല അണിയറക്കാർ.

എങ്കിലും മലയാളത്തിന്റെ ബാഹുബലി എന്ന് മാമാങ്കത്തിനെ വിശേഷിപ്പിക്കില്ല. എന്തെന്നാൽ മാമാങ്കം മാമാങ്കം തന്നെയാണ്. 300 വർഷം മുൻപുള്ള കേരളക്കരയുടെ കാഴ്ചക്കാർ അത്ര മാത്രം സത്യസന്ധതയോടെ നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലൂന്നി അവതരിപ്പിച്ചത് കൊണ്ട് കൂടെയാണ് അത്. ചരിത്ര കഥാപാത്രങ്ങൾ മറ്റാരേക്കാളും അനായാസേന പ്രതിഫലിപ്പിക്കാൻ
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റൊരു നടനുള്ളു എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു . മമ്മൂട്ടിയെന്ന അഭിനേതാവിനേക്കാൾ അദ്ദേഹത്തിന്റെ ചാവേറിനെയാണ് നമ്മൾ കാണുക. ഒരു കലാകാരനിൽ നിന്നും യോദ്ധാവിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം അത്രമേൽ സൂഷ്മമാണ്. ചിത്രമിറങ്ങുന്നതിനു മുൻപ് തന്നെ മമ്മൂക്കയുടെ ചിത്രത്തിലെ
സ്ത്രൈണ ഭാവത്തിന്റെ ലൂക്കുകൾ ഹിറ്റായിരുന്നു. സിനിമയിൽ ആ രംഗത്തിലേക്കുള്ള ബിൽഡ് അപ് ഒക്കെ അതി ഗംഭീരമായിരുന്നു. രണ്ട് കാലഘട്ടങ്ങളിലെ വേഷവും മേക്ക് ഓവറും എല്ലാം മഹാനടൻ മനോഹരമാക്കി. കൂടെയുള്ള സിദ്ദിഖും തന്റെ ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു.

ഉണ്ണി മുകുന്ദനെന്ന നടന്റെ കരിയർ ബെസ്റ്റായിരിക്കും മാമാങ്കമെന്ന് നിസംശയം പറയാം. അത്രമേൽ സൂഷ്മതയോടെയാണ് ഉണ്ണി തന്റെ കഥാപാത്രത്തെ അവതരിക്കുന്നത്.
ചാവേർ എന്ന അവസാന ലക്ഷ്യത്തിനൊപ്പം സംവിധായകൻ താരത്തിന് സമ്മാനിക്കുന്ന ഒരു പ്രണയവും ശ്രദ്ധനേടുന്നു. അനു സിതാര, പ്രാചി ടാഹ്ലാൻ എന്നിവരുടെ പ്രകടനം എടുത്തു
പറയേണ്ടതാണ്. ഇനി പറയേണ്ടത് ആക്ഷനാണ്. മമ്മൂട്ടി, പ്രാചി, ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, സുദേവ് നായർ തുടങ്ങിയവരുടെ ആക്ഷൻ രംഗങ്ങൾ ഒന്നിനൊന്ന് മികച്ചതും അതിശയിപ്പിക്കുന്നതുമാണ്. അക്കൂട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് ചന്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്യുതനെന്ന കുട്ടിയാണ്. രണ്ട് വർഷത്തോളമാണ് ഈ മിടുക്കൻ ചിത്രത്തിനായി മാറ്റിവെച്ചത്. അതുപോലെ തന്നെ മനോജ്‌ പിള്ളയുടെ കരിയർ ബെസ്റ്റ് വർക്ക് ആണിത്.

ഇനിയും നല്ല സിനിമകളിൽ അദ്ദേഹത്തിനെ തേടിയെത്തട്ടെ. എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. രണ്ടാം പകുതിയിലെ പല പോർഷൻസിലും മാമാങ്കം മികച്ചു നിന്നു.
മാമാങ്കം ഒരു വിസ്മയമാണ് എല്ലാ അർത്ഥത്തിലും. ഒരു മലയാള സിനിമ എന്ന് മാമാങ്കത്തിനെ വിലയിരുത്തരുത്. അഭിമാനമാകേണ്ട സിനിമയാണ്. സിനിമ തീരുമ്പോൾ തിയേറ്ററിൽ ഉയർന്ന കൈയടി എത്രമാത്രം ആ സിനിമ ഒരു പ്രേക്ഷകനെ സ്വാധീനിച്ചു എന്നതിന് തെളിവാണ്. മലയാള സിനിമക്ക് ഒരുപാട് സ്വപ്നം കാണാനുള്ള പ്രചോദനം നൽകുന്ന സിനിമ തന്നെയാണ് മാമാങ്കം. നമുക്ക് ഈ നല്ല സിനിമയെയും അണിയറ പ്രവർത്തകരെയും ഓർത്ത്
അഭിമാനിക്കാം.

സോണി കല്ലറയ്ക്കൽ