ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖമെത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. പൂനെയ്ക്ക് ഇത് കന്നി ഫൈനലാണ്. രണ്ട് തവണ ജേതാക്കളായ മുംബൈ ഒരുവട്ടം കൂടി കിരീടം ലക്ഷ്യമിടുന്നു. ആദ്യ ക്വാളിഫയറില്‍ പൂനെയില്‍നിന്ന് നേരിട്ട തോല്‍വിക്ക് മധുരമായ പകരം വീട്ടല്‍ കൂടിയാണ് മുംബൈയുടെയും ലക്ഷ്യം. സ്റ്റീവ് സ്മിത്ത് എന്ന നായകന്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പൂനെ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഫൈനലില്‍ സ്മിത്തിനേക്കാളേറെ ശ്രദ്ധപിടിച്ചുപറ്റുക മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ധോണിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള ഫൈനലായാണ് ഇത് ശ്രദ്ധേയമാകുന്നത്. അതിന് കാരണങ്ങളുണ്ട്. ഐപിഎല്ലിന്റെ 10 സീസണിലും കളിച്ച താരങ്ങളാണ് ധോണിയും രോഹിത് ശര്‍മയും. അതല്ല പ്രത്യേകത. ടി-20 കൂടുതല്‍ ഫൈനല്‍ ജയിച്ച താരങ്ങള്‍ എന്ന മത്സരത്തിന്റെ ഭാഗം കൂടിയാണ് ഇരുവരും.
ആറ് ടി20 ഫൈനലുകളില്‍ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ധോണി. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴ് ടി20 ഫൈനല്‍ ജയിച്ചതിന്റെ നേട്ടം സ്വന്തമാക്കം. സുരേഷ് റെയ്‌നയും രവിചന്ദ്രന്‍ അശ്വിനുമാണ് ആറ് ഫൈനലുകള്‍ ജയിച്ച ടീമിന്റെ ഭാഗമായവര്‍. അവര്‍ ഇരുവരും ഈ ഫൈനല്‍ കളിക്കാനില്ല. അതുകൊണ്ടുതന്നെ ഈ ഫൈനല്‍ ജയിച്ചാല്‍ ഏഴ് തവണ ടി20 ചാംപ്യന്‍ ടീമിന്റെ ഭാഗമാകുന്ന താരമാകും ധോണി. രണ്ട് തവണ വീതം ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫി ടി20യിലും ചാംപ്യന്‍ ടീമിനൊപ്പമായിരുന്നു ധോണി. ഇതുകൂടാതെ ലോക കപ്പും ഏഷ്യാ കപ്പും സ്വന്തമാക്കി. രോഹിത് ശര്‍മ അഞ്ചുതവണ ചാംപ്യന്‍ ടീമിന്റെ ഭാഗമായി. ഈ ഫൈനല്‍ ജയിച്ചാല്‍ ധോണിയുടെ നേട്ടത്തിനൊപ്പമെത്തും. ഐപിഎല്‍ മൂന്ന് തവണയും ചാംപ്യന്‍സ് ലീഗ് ടി20യില്‍ ഒരു തവണയുമാണ് രോഹിത് ശര്‍മ്മ ചാംപ്യന്‍ ടീമിന്റെ ഭാഗമായത്. ഇന്ത്യ 2007 ടി20 ലോക കപ്പ് നേടിയപ്പോഴും രോഹിത് ശര്‍മ്മ ടീമിലുണ്ടായിരുന്നു. ഈ ഫൈനല്‍ ഒന്നുകില്‍ ധോണിയെ മുന്നിലെത്തിക്കും. അല്ലെങ്കില്‍ ധോണിക്കും റെയ്‌നയ്ക്കും അശ്വിനുമൊപ്പം രോഹിത് ശര്‍മ്മയെയും ഉയര്‍ത്തും.