ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിനെ പോലെ തന്നെ ഒരു കാലത്ത് ടീമിലെ നിര്‍ണായക താരമായിരുന്നു നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം എസ് ധോണി. സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പന്നനായ താരങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെ ധോണിയും ഉണ്ടാകും. ഇന്ത്യക്ക് ട്വന്റി-20, ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനായ ധോണിയുടെ ആകെ ആസ്തി ഏകദേശം 900 കോടി രൂപ വരും. എന്നാല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് ധോണി ഇത്രയും സമ്പന്നനായ ഒരു താരമായി മാറുമെന്ന് ഒരിക്കല്‍പോലും കരുതിയിരുന്നില്ല. മുപ്പത്തിയെട്ട് കാരനായ ധോണി ഉടന്‍ വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇപ്പോള്‍ ധോണിയെ കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിനൊപ്പം ഡ്രസിംഗ് റൂം ചിലവഴിച്ചിട്ടുള്ള വസീം ജാഫര്‍.

30 ലക്ഷം രൂപ സമ്പാദിച്ച് സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കാനാണ് ധോണി ആഗ്രഹിച്ചിരുന്നത്. മുംബൈയില്‍ നിന്നുള്ള ക്രിക്കറ്റ് താരമായ വസീം ജാഫര്‍ വെളിപ്പെടുത്തി. ധോണിയോടൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു വസീം ജാഫര്‍. ‘ഇന്ത്യന്‍ ടീമിലെത്തിക്കഴിഞ്ഞ് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം ധോണി സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ക്രിക്കറ്റ് കളിച്ച് 30 ലക്ഷം രൂപ സമ്പാദിച്ച് സ്വന്തം നാടായ റാഞ്ചിയില്‍ പോയി സ്വസ്ഥമായി ജീവിക്കണം.’ വസീം ജാഫര്‍ ട്വീറ്റില്‍ പറയുന്നു.

ടെസ്റ്റില്‍ 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇതുവരെ പാഡഴിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമിയില്‍ കിവീസിന് എതിരെയാണ് ഒടുവില്‍ കളിച്ചത്. ഐപിഎല്ലിലൂടെ 38കാരനായ താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സീസണ്‍ വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.