ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. രണ്ടായിരത്തി പന്ത്രണ്ടിലുണ്ടായ വാഹനാപകടത്തിനു പിന്നാലെ സംസാരശേഷി പോലും നഷ്ടപ്പെട്ട് സിനിമയില്‍ നിന്നു വിടപറഞ്ഞ ജഗതി പരസ്യ ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്കു വരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതെന്ന് മകന്‍ രാജ്കുമാര്‍ അറിയിച്ചു.

അഭ്രപാളിയിലെ രോഗക്കിടക്കയില്‍ പോലും നമ്മളെ ചിരിപ്പിച്ചിട്ടേയുളളൂ ജഗതി. പക്ഷേ ഏഴു വര്‍ഷം മുമ്പുണ്ടായ വാഹനാപകടം മഹാനടന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. സംസാരിക്കാനോ പരാശ്രയമില്ലാതെ സഞ്ചരിക്കാനോ പോലുമാകാതെ വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

ചികില്‍സയില്‍ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് മകന്‍ രാജ്കുമാര്‍ പറയുന്നു. ഇഷ്ടമേഖലയിലേക്ക് തിരിച്ചെത്തുന്നതോടെ ജഗതിക്ക് സംസാരശേഷിയടക്കം തിരിച്ചു കിട്ടുംവിധമുളള അദ്ഭുതങ്ങളും പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ടവര്‍.

വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലൂെടയാണ് മടങ്ങിവരവ്. ചിത്രീകരണം ഈ മാസം ഇരുപത്തിയേഴിന് നടക്കും. സിനിമയിലെ ജഗതിയുടെ സഹപ്രവര്‍ത്തകരടക്കം പ്രോല്‍സാഹനവുമായി ചിത്രീകരണ വേദിയിലുണ്ടാകുമെന്നും മകന്‍ അറിയിച്ചു.