ലണ്ടന്‍: യൂറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ‘ഫോര്‍ഡിന്’ പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങുന്നു. ഏതാണ്ട് 4,500 തൊഴിലാളികളെ പിരിച്ചുവിടാനാണ് ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ തീരുമാനിച്ചിരിക്കുന്നത്. യു.കെയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നാണ് ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’. ജോലി നഷ്ടപ്പെടുന്ന 4,500 പേരില്‍ ഭൂരിഭാഗം പേരും യു.കെയില്‍ നിന്ന് തന്നെയായിരിക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം യു.കെയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കമ്പനി തീരുമാനിച്ചെങ്കിലും ചൈനയിലെ കമ്പനിയുടെ പ്ലാന്റുകളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ 4000 തൊഴിലാളികളെയാണ് കമ്പനി പുതയതായി നിയമിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധി ഉള്‍പ്പെടെ കമ്പനിയുടെ തസ്തിക വെട്ടിച്ചുരുക്കലിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയധികം തൊഴിലാളികളെ ഒഴിവാക്ക്ുന്നതിലൂടെ കമ്പനിക്ക് ഒരു വര്‍ഷം 2.5 ബില്യണ്‍ പൗണ്ട് വര്‍ഷം ലാഭിക്കാന്‍ കഴിയും. ബ്രിട്ടീഷ് കാര്‍ വ്യവസായത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ തിരിച്ചടിയേറ്റിരുന്നു. ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ മാത്രം 1,500 ലധികം പേരെ 2018ല്‍ പിരിച്ചുവിട്ടിട്ടുണ്ട്. ‘ഫോര്‍ഡിന്’ യൂറോപ്പില്‍ ഏതാണ്ട് 50,000 തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ നല്ലൊരു ശതമാനം പേരെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പുതിയ നീക്കം വലിയ ആഘാതമാകും തൊഴിലാളികള്‍ക്ക്.

പിന്നാലെ ‘ജാഗ്വാര്‍ ലാന്‍ഡ് റോവറും’ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി. യു.കെയിലെ ഇലക്ടോണിക് കാറുകളുടെ പാര്‍ട്‌സ് നിര്‍മ്മാണ പ്ലാന്റുകളില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ ‘ജാഗ്വാര്‍ ലാന്‍ഡ് റോവര്‍’ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളെ ഒന്നിച്ച് പിരിച്ചുവിടില്ലെന്നാണ് കമ്പനി നല്‍കുന്ന സൂചന. വിവിധ സമയങ്ങളിലായി ചില തസ്തികകള്‍ നീക്കം ചെയ്യാനാവും കമ്പനി ശ്രമിക്കുക.