ഡബ്ലിന്‍/സോർഡ്‌സ്: ജനുവരി 31 ന് (വ്യാഴാഴ്ച) ബാല്‍ബ്രീഗാനില്‍ നിര്യാതനായ അഞ്ച് വയസുകാരന്‍ ജെയ്ഡന്‍ ഷോബിന്റെ ഭൗതീക ശരീരം നാളെ ഫെബ്രുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ സോര്‍ഡ്‌സ് റിവര്‍ വാലി സെന്റ് ഫിനിയാന്‍സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നു. ജെയ്ഡന്‍ ഷോബിന്‍ (5 വയസ്) ബാല്‍ ബ്രീഗനിലെ ഷോബിന്‍ ജോബ് അബ്രാഹാമിന്റെയും, ജിസ് ജോസഫിന്റെയും മകനാണ്. അസുഖ ബാധിതനായിരുന്ന ജെയ്ഡന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച രോഗം വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. വൈകുന്നേരം 4.20 ന് ദ്രോഗഡ ഹോസ്പിറ്റലില്‍ വെച്ചാണ് ജെയ്ഡന്‍ നിര്യാതനായത്.

സീറോ മലബാര്‍ സഭയുടെ സ്വോര്‍ഡ്‌സ് ഇടവകാ കമ്മിറ്റി മെമ്പറായ ഷോബിന്‍ പൊന്‍കുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കല്‍ കുടുംബാംഗമാണ്. മാതാവ് ജിസ് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. പൊതുദര്‍ശനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്മാരായ റവ.ഡോ.ക്ലമന്റ് പാടത്തിപറമ്പിലില്‍ ,ഫാ. റോയി വട്ടക്കാട്ട് ,ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് നാട്ടില്‍ നടത്തപ്പെടും.  ഭൗതീക ശരീരം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.