ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഉര്‍ദു ദിനപത്രമായ ജിയോയാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൗലാന മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വൃക്ക രോഗബാധിതനായ മസൂദ് റാവല്‍പിണ്ടിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം മസൂദ് അസദാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ജയിലില്‍ നിന്നും തീവ്രവാദികള്‍ മോചിപ്പിച്ച ശേഷമാണ് മസൂദ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറുങ്ങത്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.