ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പര. നഗരത്തില്‍ പലയിടത്തായാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു സമീപവും സ്‌ഫോടനമുണ്ടായി. സംഭവങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു തീയറ്റര്‍ സമുച്ചയത്തിനുള്ളില്‍ അക്രമികള്‍ ഒളിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തു. പാലീസ് ഈ പ്രദേശം വളഞ്ഞഇരിക്കുകയാണ്. ഒരു പൊലീസ് എയ്ഡ്‌പോസ്റ്റിനടുത്ത് ആറു സ്‌ഫോടനങ്ങളും, നഗരത്തിലെ കഫെയില്‍ വെടിവെപ്പും നടന്നതായും വിവരങ്ങളുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
ബോബ് സ്‌ഫോടനങ്ങളാണ് നഗരത്തില്‍ നടന്നതെന്ന് ജക്കാര്‍ത്ത പോലീസ് അറിയിച്ചു. പത്തു മുതല്‍ പതിനഞ്ചു പേര്‍ വരെയാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ചാവേറുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും ഇന്ത്യോനേഷ്യയ്ക്ക് നേരെ നിരവധി ആക്രമണ ഭീഷണികള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ വിശദമാക്കുന്നുണ്ട്. ആക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന.

പ്രസിഡന്റിന്റെ കൊട്ടാരം, തുര്‍ക്കി, പാകിസ്ഥാന്‍ എംബസികള്‍ എന്നിവയ്ക്കു സമീപവും സ്‌ഫോടനങ്ങള്‍ ഉണ്ടായി. നഗരതത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ സറീന മാളിന് സമീപവും സ്‌ഫോടനമുണ്ടായിട്ടുണ്ട്. സ്റ്റാര്‍ബക്‌സ് കഫേയില്‍ മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ പോലീസ് ആസ്ഥാനത്തിനു നേരേയും ആക്രമണമുണ്ടായി. കാര്‍ബോംബ് സ്‌ഫോടനമാണ് ഇവിടെയുണ്ടായത്. അഞ്ചു പേര്‍ ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.