തിരുവനന്തപുരം∙ മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി.ജലീല്‍. തനിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് 2017 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ ഫലവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ തയാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

കേരളത്തിലെ ഒരു നേതാവിന്റെ മകന് സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചു. ഇതിൽ ചില അപാകതകളുണ്ട്.പരിശോധിക്കണം. മാർക്ക് ലഭിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയ പ്രതിപക്ഷ നേതാവ് എല്ലാവരും അങ്ങിനെ ആണെന്നു കരുതിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.–മന്ത്രി ആരോപിച്ചു.

മാര്‍ക്ക് ദാനം എന്ന് ചെന്നിത്തല പറയുന്നത് മോഡറേഷനെയാണ്. ഇത് വേണ്ടെങ്കിൽ പറയണം.എംജി സര്‍വകലാശാല അദാലത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നത് നേരത്തേതന്നെ സമ്മതിച്ചകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.